കൊച്ചി: ക്വാലാലംപൂരിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചെന്നാരോപിച്ച് പാലക്കാട് സ്വദേശി ജംഷീറിനെ കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ച യുവാവിനെ സഹയാത്രികർ ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
വിമാനം കൊച്ചിയിൽ ഇറങ്ങാൻ ഏകദേശം അരമണിക്കൂർ മാത്രം ശേഷിക്കെയായിരുന്നു സംഭവം. എമർജൻസി വിൻഡോയ്ക്കു സമീപം ഇരുന്നിരുന്ന ജംഷീർ പാനലിലെ ഒരു പാളി അടിച്ചുതകർത്തശേഷം വാതിൽ തുറക്കാൻ ശ്രമിച്ചതായാണ് വിവരം. ഉടൻ ഇടപെട്ട സഹയാത്രികർ ഇയാളെ നിയന്ത്രണത്തിലാക്കിയതോടെ കൂടുതൽ അപകടകരമായ സാഹചര്യം ഒഴിവായി.
വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെ യുവാവിനെ സിഐഎസ്എഫിന് കൈമാറി. തുടർന്ന് സിഐഎസ്എഫ് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് വിട്ടുനൽകി. വിമാനത്തിനുള്ളിൽ യുവാവ് അതിക്രമം കാണിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യലും വിശദമായ അന്വേഷണവും തുടരുകയാണ്.

