തിരുവനന്തപുരം: സിഎൻജിക്ക് വിലകുറഞ്ഞതോടെ നിലവിലുള്ള ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാനൊരുങ്ങി കെഎസ്ആർടിസി. ഒരു ബസ് സിഎൻജിയിലേക്ക് മാറ്റാൻ ഏകദേശം അഞ്ച് ലക്ഷം രൂപയോളമാണ് ചെലവ്. പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് ബസുകൾ സിഎൻജിയിലേക്ക് മാറ്റിയിരുന്നു. ഈ ബസുകളുടെ വിജയം കണ്ടാണ് കൂടുതൽ ബസുകൾ പ്രകൃതിവാതകത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ക്രമേണ 1,000 ബസുകൾ സിഎൻജിയിലേക്ക് മാറ്റും. പൊതുവിപണിയിൽ കിലോയ്ക്ക് 91 രൂപ വിലയുള്ള സിഎൻജി 70 രൂപയ്ക്ക് കെഎസ്ആർടിസിക്ക് നൽകാമെന്നായിരുന്നു വിതരണക്കാരുടെ വാഗ്ദാനം. നഗരങ്ങളിലെ സമതല ബസുകളിൽ സിഎൻജി ബസുകൾ ഉപയോഗിക്കാനാണ് പദ്ധതി. മലയോര മേഖലകൾക്ക് ഇവ അനുയോജ്യമല്ല. കിഫ്ബി വായ്പയിൽ 400 സിഎൻജി ബസുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു.
പുതിയ ബസുകള്‍ക്കുള്ള കൂടിയ മുതല്‍മുടക്കും ഇന്ധനവില വർദ്ധനവുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. നിലവിലുള്ള ബസുകൾ ഹരിത ഇന്ധനമാക്കി മാറ്റുന്നത് താരതമ്യേന ചെലവുകുറഞ്ഞ രീതിയാണ്. കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം 1,000 ഇലക്ട്രിക് ബസുകൾക്കും വഴിതുറന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 750 ബസുകൾ വാടകയ്ക്കാണ് ലഭ്യമാകുക. കേന്ദ്ര സബ്സിഡി ഉണ്ടാകും. ഡ്രൈവർ ഉൾപ്പെടെ കിലോമീറ്ററിന് 43 രൂപ നിരക്കിലാണ് ബസുകൾ ലഭിക്കുക.