കാസർകോട്: കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന കണ്ടക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാർ സ്വദേശി യോഗീഷ് എം. (41) ആണ് മരിച്ചത്.
കഴിഞ്ഞ 18 വർഷമായി കെ.എസ്.ആർ.ടി.സിയിൽ താത്കാലിക കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു യോഗീഷ്. താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് കോടതി വിധിയുണ്ടാകുമോ എന്ന ആശങ്ക അദ്ദേഹം അടുത്ത സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും പങ്കുവെച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ജോലി നഷ്ടപ്പെടുമെന്ന മാനസിക വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ആരോപണം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

