തിരുവനന്തപുരം: ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന തുർക്കിയിലെ ജനങ്ങൾക്ക് 10 കോടി രൂപ ധനസഹായം അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഭൂകമ്പം ബാധിച്ച തുർക്കി ജനതയെ സഹായിക്കാനായി സംസ്ഥാന ബജറ്റിലാണ് ഈ തുക പ്രഖ്യാപിച്ചത്. ലോക മനസാക്ഷിയെ ഞെട്ടിച്ച തുർക്കിയിലുണ്ടായ ഭൂകമ്പം പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ നിരാലംബരാക്കുകയും ചെയ്തു.
ഭൂകമ്പം ബാധിച്ചവരെ സഹായിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ മുന്നോട്ട് വന്നിരുന്നു. പ്രളയകാലത്തും പ്രകൃതിക്ഷോഭത്തിലും കേരളത്തിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നൽകിയ പിന്തുണ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നുവെന്നും ബാലഗോപാൽ പറഞ്ഞു. തുക തുർക്കിക്ക് കൈമാറാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം കേരളത്തിന് അനുമതി നൽകിയിരുന്നു.
ഭൂകമ്പ ദുരിതാശ്വാസത്തിന് കേരളം 10 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റ് ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞിരുന്നു. എന്നാൽ ഭൂകമ്പ ദുരിതാശ്വാസത്തിനായി തുർക്കിക്ക് സംസ്ഥാന ബജറ്റിൽ 10 കോടി രൂപ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും. എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സർക്കാർ അത് നോക്കേണ്ടെന്നായിരുന്നു സുരേന്ദ്രന്റെ വിമർശനം.