തിരുവനന്തപുരം: സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചയച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുരക്ഷ ആവശ്യമില്ലെന്ന് എഴുതി നൽകിയാണ് സുരേന്ദ്രൻ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ അയച്ചത്.
ഇന്റലിജൻസ് നിർദ്ദേശ പ്രകാരം കോഴിക്കോട് റൂറൽ പൊലീസാണ് സുരേന്ദ്രന്റെ സുരക്ഷയ്ക്കായി രണ്ട് ഗൺമാൻമാരെ അനുവദിച്ചത്. സുരക്ഷാ ഭീഷണി ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ തനിക്ക് കേരളാ പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. കേരള പൊലീസിന്റെ സുരക്ഷയിൽ വിശ്വാസമില്ലെന്നും പൊലീസിന്റെ ഉദ്ദേശമെന്തെന്ന് ആർക്കറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാനത്തെ ബി ജെ പി പ്രവർത്തകർക്കില്ലാത്ത സുരക്ഷ പാർട്ടി അദ്ധ്യക്ഷനായ തനിക്ക് ആവശ്യമില്ലെന്നും മുഖ്യമന്ത്രിയുടെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.