കോഴിക്കോട്: വടകരയിൽ മത്സരിക്കേണ്ടിവരുമെന്ന സൂചന ലഭിച്ചതിനാല്‍ തയ്യാറെടുപ്പ് നടത്തിയതായി കെ. മുരളീധരൻ. വടകരയിൽ മത്സരിക്കാൻ വേറെ ആരുമില്ലെന്നും മനക്കട്ടിയുള്ളവർക്കേ വടകരയിൽ മത്സരിക്കാൻ സാധിക്കൂ എന്നും മുരളീധരൻ പറഞ്ഞു. “എന്നോട് ഇപ്പോൾ മത്സരിക്കാൻ പറഞ്ഞു. ഞാൻ വടകരയുടെ കാര്യം മാത്രമേ നോക്കുന്നുള്ളൂ. ഇവിടെ മത്സരിയ്ക്കാൻ വേറെ ആരുമില്ല. സ്ഥാനാർത്ഥിയാവാനുള്ള ഉന്തും തള്ളും വടകരയിലില്ല. വടകരയ്ക്ക് വേറെ ആവശ്യക്കാരില്ല. അൽപ്പം മനക്കട്ടിയുള്ളവർക്കേ വടകരയിൽ മത്സരിയ്ക്കാൻ കഴിയൂ”- മുരളീധരൻ കൂട്ടിച്ചേർത്തു.
വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും മുരളീധരൻ പറഞ്ഞു. മരണത്തിൽ സർക്കാരിനും സി.പി.എമ്മിനുമാണ് ഉത്തരവാദിത്വം. ചില കോളജുകളിൽ ചില വിദ്യാർത്ഥി സംഘടനകൾക്ക് ഏകാധിപത്യമുള്ള സാഹചര്യമാണുള്ളത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. പുതിയ തലമുറയിൽ പലർക്കും രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല- കെ.മുരളീധരൻ പറഞ്ഞു.