വാഷിംഗ്ടൺ: കൊറോണ പ്രതിരോധത്തിൽ സമൂഹമാദ്ധ്യമങ്ങളെ വിമർശിച്ച് ജോ ബൈഡൻ. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന സമൂഹമാദ്ധ്യമങ്ങൾ ജനങ്ങളെ കൊല്ലുകയാണെന്ന രൂക്ഷമായ പരാമർശമാണ് ബൈഡൻ നടത്തിയത്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ ഫേസ്ബുക്ക് രംഗത്തെത്തി.
‘അവർ ജനങ്ങളെ കൊന്നൊടുക്കുകയാണ്. ഇന്ന് അമേരിക്കയിൽ മഹാമാരി പിടിക്കപ്പെടുന്നത് വാക്സിനെടുക്കാത്തവർക്ക് മാത്രമാണ്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ നൽകി ജനങ്ങളെ അവർ കൊല്ലുകയാണ്.’ ബൈഡൻ വൈറ്റ് ഹൗസിലെ മാദ്ധ്യമ സമ്മേളനത്തിൽ പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളോട് കൊറോണ കാലത്തുള്ള നിർദ്ദേശമെന്താണെന്ന ചോദ്യത്തിനാണ് ബൈഡൻ ഫേസ്ബുക്കിനെ അടക്കം പേരെടുത്തു പറയാതെ വിമർശിച്ചത്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന അമേരിക്കൻ പത്രമാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകളെ അധികരിച്ചാണ് ബൈഡനോട് അഭിപ്രായം ചോദിച്ചത്. ഇതിനിടെ തെറ്റായ വിവരങ്ങൾ ഏത് മാധ്യമങ്ങൾ വഴി പ്രചരിച്ചാലും ഗുരുതരമായ കുറ്റമായി കണക്കാക്കണമെന്ന് ആരോഗ്യമേഖല സർജൻ ജനറൽ വിവേക് മൂർത്തി മുന്നറിയിപ്പ് നൽകിയിരുന്നു.
ഫേസ്ബുക്ക് അടക്കമുള്ള മാദ്ധ്യമങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾ നൽകുന്ന തെറ്റായ വിവരങ്ങളെ ഉടനെ നിയന്ത്രിക്കാൻ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും വിവേക് മൂർത്തി കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബൈഡൻ സമൂഹ മാദ്ധ്യമങ്ങളെ വിമർശിച്ചത്. ബൈഡന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് ഫേസ്ബുക്കും രംഗത്തെത്തി.