മലപ്പുറം: ടാങ്കർ മറിഞ്ഞ് കിണറിൽ ഡീസൽ ഒഴുകിയതിൻ്റെ കാരണത്തിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ പരിയാപുരം ഗ്രാമത്തിൽ കിണർ വെള്ളത്തിൽ കലർന്ന ഡീസൽ ഒഴിവാക്കാൻ കിണർ കത്തിച്ചു തുടങ്ങി. കഴിഞ്ഞദിവസം ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് കിണറുകളിലെ ഡീസലിന്റെ അംശം ഒഴിവാക്കാൻ ഡീസൽ കത്തിച്ച് കളയാൻ തീരുമാനം എടുത്തത്. കിണർ വെള്ളം പലതവണയായി വറ്റിച്ചിട്ടും വീണ്ടും ഉറവയെടുക്കുമ്പോൾ ഡീസലിന്റെ അംശം കലരുന്നത് തുടർന്നതോടെയാണ് കിണർ കത്തിക്കാൻ തീരുമാനിച്ചത്.
പരിയാപുരത്ത് ഡീസൽ ടാങ്കർ മറിഞ്ഞതിന് പിന്നാലെ, ഒലിച്ചിറങ്ങിയ 20,000 ലിറ്റൽ ഡീസൽ മണ്ണിലൂടെ കിണറുകളിലെത്തുകയായിരുന്നു. ടാങ്കർ മറിഞ്ഞ് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് പ്രദേശത്തെ കിണറുകളിൽ ഡീസൽ സാന്നിധ്യം കണ്ടത്. തിരുഹൃദയ മഠത്തിന്റെയും കൊല്ലരേട്ട് മറ്റത്തിൽ ബിജുവിന്റെയും കിണറുകളിലായിരുന്നു ആദ്യം ഡീസൽ കലർന്നു തുടങ്ങിയത്. പിറ്റേന്ന് റിട്ട. പ്രഥമാധ്യാപകൻ ആന്റണിയുടെ വീട്ടുകിണറ്റിൽ കണ്ടെത്തി. ക്രമേണ മറ്റുപല കിണറുകളിലേക്കുമെത്തി. മഠത്തിന്റെ കിണറ്റിൽ വെള്ളമെടുക്കാൻ പമ്പുസെറ്റ് ഓണാക്കിയപ്പോൾ തീ ആളിക്കത്തിയിരുന്നു. ഇരുപതടി ഉയരത്തിൽ തീ ആളി. 48 മണിക്കൂർ നിന്നുകത്തി കിണർ.