ലണ്ടനിൽ പ്രാർത്ഥനയ്ക്കെത്തിയ പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ഇമാമിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് യുകെ കോടതി. 54-കാരനായ അബ്ദുൾ ഹലീം ഖാനെയാണ് സ്നെയർസ്ബ്രൂക്ക് ക്രൗൺ കോടതി ശിക്ഷിച്ചത്. പ്രതിക്ക് പരോൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിയിൽ പറയുന്നു.
2004-നും 2015-നും ഇടയിൽ ഏഴ് സ്ത്രീകളെയും പെൺകുട്ടികളെയും പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട 21 കേസുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തനിക്ക് പ്രത്യേക ആത്മീയ ശക്തിയുണ്ടെന്ന് ഇരകളെ വിശ്വസിപ്പിച്ചാണ് പ്രതി പീഡനം നടത്തിയിരുന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടി വരെ പീഡനത്തിനിരയായതായി പോലീസ് കുറ്റപത്രത്തിൽ പറയുന്നു.

ലണ്ടനിലെ ടവർ ഹാംലെറ്റ്സിലെ ബംഗ്ലാദേശി മുസ്ലിം സമൂഹത്തിലെ സ്ത്രീകളെയും പെൺകുട്ടികളെയുമാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. പ്രദേശത്തെ പള്ളിയിലെ ഇമാം എന്ന സ്വാധീനം ഉപയോഗിച്ച് ഇരകളുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഇവരുടെ വീടുകളിലും എത്തിച്ചായിരുന്നു പീഡനം. ഇരകളിൽ ജിന്നിന്റെയോ മറ്റ് അമാനുഷിക ശക്തികളുടെയോ ബാധയുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു അതിക്രമം. കേസിൽ ഇരകൾക്ക് പ്രത്യേക സംരക്ഷണം നൽകിയാണ് കോടതി മൊഴി രേഖപ്പെടുത്തിയത്. വിചാരണ വേളയിൽ ജിന്ന്, ബ്ലാക്ക് മാജിക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കോടതിക്ക് വ്യക്തത നൽകാൻ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് സാംസ്കാരിക വിദഗ്ധന്റെ സഹായവും തേടിയിരുന്നു.

