കോഴിക്കോട്: ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പദ്ധതിയുടെ സാധ്യത പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബാലുശ്ശേരി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ബാലുശ്ശേരി മണ്ഡലം വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസനം എല്ലാ മേഖലകളിലേക്കും എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തണം. വികസനം ലക്ഷ്യമിട്ടുള്ള ഓരോ നിർദ്ദേശവും സാധാരണക്കാരന്റെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മുന്നേറ്റങ്ങളും ഉൾക്കൊള്ളുന്നതായിരിക്കണം. സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും മന്ത്രി ഉറപ്പ് നൽകി. റോഡുകളുടെ വീതി, ഡ്രെയിനേജ്, വാട്ടർ ഡ്രെയിനേജ് സംവിധാനം, ഡിവൈഡർ എന്നിവ ഉൾപ്പെടുന്ന ശരിയായ ഡിസൈൻ സംവിധാനത്തിലൂടെ മാത്രമേ കേരളത്തിൽ പുതിയ റോഡുകൾ നിർമ്മിക്കാവൂ എന്ന തീരുമാനം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, വ്യവസായം, തൊഴിൽ, ടൂറിസം തുടങ്ങി എല്ലാ മേഖലകളിലും വലിയ മുന്നേറ്റം നടത്താൻ സർക്കാരിന് കഴിഞ്ഞു. 2025 ഓടെ ദേശീയപാതയുടെ നിർമാണം പൂർത്തിയാകും. മലയോര റോഡും തീരദേശ റോഡും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.