തൊടുപുഴ: മകനെയും കുടുംബത്തെയും തീവെച്ചു കൊന്ന സംഭവത്തിൽ പിതാവ് പൊലീസ് കസ്റ്റഡിയിലായി. ഇന്നലെ അർദ്ധരാത്രിയോടെ ഇടുക്കി ജില്ലയിലെ തൊടുപുഴ ചീനിക്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്. മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദാണ് (79) നാലംഗ കുടുംബത്തെ തീവെച്ച് കൊലപ്പെടുത്തിയത്.
മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ഹമീദ് പൊലീസിനോട് സമ്മതിച്ചു. ഇതേത്തുടർന്ന് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഹമീദ് കൂട്ടക്കൊല നടത്തിയത്. അവസരം വരുമ്പോൾ കത്തിക്കാനായി ഇയാൾ രഹസ്യമായി വീട്ടിൽ പെട്രോൾ കരുതിയിരുന്നു. കഴിഞ്ഞ ദിവസം എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ, വാതിൽ പുറത്തുനിന്ന് പൂട്ടുകയും ജനലിലൂടെ പെട്രോൾ കിടപ്പുമുറിയിലേക്ക് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തീ ആളികത്തുന്നത് കണ്ട് സമീപവാസികൾ തൊടുപുഴ ഫയർഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഏറെക്കാലമായി സ്വത്ത് തർക്കത്തെ തുടർന്ന് ഹമീദും മുഹമ്മദ് ഫൈസലും തമ്മിൽ തർക്കത്തിലായിരുന്നു. ഇതേച്ചൊല്ലി ഇരുവരും ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പൊലീസും സൂചിപ്പിച്ചു. മരിച്ച നാലുപേരുടെയും മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോർട്ടം നടത്തും.