തിരുവനന്തപുരം: നവകേരള സദസ്സിൽ നാലു ലക്ഷം രൂപയുടെ വായ്പാ കുടിശികയിൽ ഇളവു തേടിയെത്തിയ ആൾക്ക് കുറച്ചു നൽകിയത് 515 രൂപ. കണ്ണൂരിലെ സഹകരണ ബാങ്കിലെ കുടിശികയിൽ ഇളവു തേടിയാണ് നവകേരള സദസ്സിൽ അപേക്ഷ നല്‍കിയത്. ഇതിലാണ് പരമാവധി ഇളവു നൽകിയെന്നും 515 രൂപ കുറച്ചെന്നും പരാതി തീർപ്പാക്കിയെന്നും ജില്ലാ സഹകരണസംഘം ജനറൽ ജോയിന്റ് റജിസ്ട്രാർ മറുപടി നൽകിയത്. ഇതിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തെത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം എന്നിവരാണ് സമൂഹമാധ്യമത്തിലൂടെ സർക്കാരിനെ പരിഹസിച്ചത്. മുഖ്യമന്ത്രിയുടെ ആഡംബര സദസ്സിൽ 3, 97, 731 രൂപയുടെ വായ്പയുടെ ഇളവ് ചെയ്യാൻ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നല്കി.ഇളവു ലഭിച്ച പൈസയ്ക്ക് ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണം.. രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.
ഏതായാലും മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് വഴി പറഞ്ഞതല്ലേ. അദ്ദേഹത്തിന്റെ സ്വന്തം ജില്ലയല്ലേ. അതുകൊണ്ട് താങ്കൾക്ക് പരമാവധി ഇളവുകൾ നൽകാൻ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. എത്ര രൂപയുടെ ഇളവ്? 515 രൂപയുടെ ഇളവ് ! സന്തോഷമായില്ലേ? ഇനി ബാക്കി 3,97,216 രൂപ കൂടി അടച്ചാൽ പോരേ?. വിടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.