ന്യൂഡൽഹി: കർഷകസമരത്തിന്റെ ഭാഗമായുള്ള ഡൽഹി ചലോ മാർച്ച് ബുധനാഴ്ച 11-ന് പുനരാംരംഭിക്കാനിരിക്കെ അതിർത്തികേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവിൽ ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കൂട്ടിയത്. പോലീസ് സ്ഥാപിച്ച ബന്ദവസ്സ് പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ കർഷകർ സജ്ജമാക്കിയിട്ടുണ്ട്.
പോലീസിന്റെ പ്രതിരോധത്തെ തകർക്കാനുള്ള വലിയ ഒരുക്കങ്ങളാണ് കർഷകർ നടത്തിയിരിക്കുന്നത്. യുദ്ധടാങ്കുകൾക്കു സമാനമായി സജ്ജീകരിച്ച മണ്ണുമാന്തിയന്ത്രങ്ങൾ ശംഭു അതിർത്തിയിലേക്കെത്തിക്കുന്ന കർഷകരെയാണ് പ്രക്ഷോപം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കാണാനാവുന്നത്. പ്രതിഷേധത്തിന്റെ ആദ്യദിനങ്ങളിൽ കർഷകർക്കുനേരെ വലിയതോതിലുള്ള കണ്ണീർവാതക- റബ്ബർ ബുള്ളറ്റ് പ്രയോഗം പോലീസ് നടത്തിയിരുന്നു.
ഇതിനെ പ്രതിരോധിക്കാനായാണ് ഇരുമ്പുഷീറ്റുകൾകൊണ്ട് പൊതിഞ്ഞ മണ്ണുമാന്തിയന്ത്രങ്ങൾ പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. ഡ്രൈവറുടെ ക്യാബിനുചുറ്റും ഇരുമ്പുഷീറ്റുകൾകൊണ്ട് കവചം തീർത്തിരിക്കുന്നതിനാൽ കണ്ണീർവാതകഷെല്ലുകളെയും മറ്റും തരണംചെയ്ത് മുന്നോട്ടുപോകാനാവും. ലോറികളിൽ അത്യാധുനിക യന്ത്രങ്ങൾ എത്തിക്കുന്ന കർഷകരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.