തൃശ്ശൂർ: തനത് ശൈലിയിലൂടെ വരയുടെ ലോകത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന പ്രിയകലാകാരന് കലാകേരളം വിടനൽകി. അന്തരിച്ച പ്രമുഖ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി(97)യുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. എടപ്പാൾ നടുവട്ടത്തെ വീട്ടുവളപ്പിൽ വെച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രിയ കലാകരന് അന്ത്യോപചാരം അർപ്പിച്ചു.എടപ്പാളിലെ വീട്ടിലും തൃശ്ശൂർ ലളിതKലാ അക്കാദമിയിലും പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു സംസ്കാരം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരി ഇന്ന് പുലർച്ചെ 12. 20-ഓടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. ഈ മാസം ഒന്നിനായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1925 ൽ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് ജനനം. പ്രശസ്ത ശില്പിയും ചിതകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻ ആർട്സ് കോളേജിൽ നമ്പൂതിരിയെ എത്തിച്ചത്. കെ.സി.എസ് പണിക്കർ, റോയ് ചൗധരി, എസ്. ധനപാൽ തുടങ്ങിയ പ്രഗത്ഭരുടെ ശിഷ്യനായി. കെ.സി.എസ്. പിൽക്കാലത്ത് ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോൾ അവിടെയും പ്രവർത്തിച്ചു.1960 ൽ മാതൃഭൂമിയിൽ ചേർന്നു. എം.ടി, വി.കെ.എൻ, ബഷീർ, തകഴി തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ രചനകൾക്കായി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തിട്ടുണ്ട്. എം.ടിയുടെ രണ്ടാമൂഴത്തിനും വി.കെ.എന്നിന്റെ പിതാമഹനും പയ്യൻ കഥകൾക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്.
അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരായനത്തിന്റെ കലാസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.കേരള ലളിതകലാ അക്കാദമി അദ്ധ്യക്ഷനായും പ്രവർത്തിച്ചു. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു