ന്യൂഡൽഹി :: ഒഡിഷയിൽ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അരുൺകുമാർ മെഹന്ത, സെക്ഷൻ എൻജിനീയർ മുഹമ്മദ് അമീർഖാൻ, ടെക്നീഷ്യൻ പപ്പുകുമാർ എന്നിവരാണ് അറസ്റ്റിലായത്. കുറ്റകരമായ നരഹത്യ. തെളിവ് നശിപ്പിക്കൽ എ്ന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്,അപകടത്തിന് കാരണം സിഗ്നലിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളുടെ വീഴ്ചയെന്ന് റെയിൽവേ സുരക്ഷാ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. ബെഹനഗ സ്റ്റേഷനിലെ ജീവനക്കാർക്കെതിരെയാൻ് സുരക്ഷാ കമ്മിഷണർ റിപ്പോർട്ട് നൽകിയത്. ട്രാക്കിന്റെ അറ്റകുറ്റുപ്പണികൾ ഇവിടെ നടന്നിരുന്നു. എന്നാൽ ട്രെയിൻ കടത്തി വിടുന്നതിന് മുമ്പ് സിഗ്നലിംഗ് സംവിധാനം പരിശോധിക്കുന്നതിനുള്ള സുരക്ഷാ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ പാലിച്ചില്ലെന്ന് സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.അപകടത്തിൽ ബാഹ്യ അട്ടിമറി നടന്നോയെന്നും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.
ജൂൺ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ അപകടം നടന്നത്. ഗുഡ്സ് ട്രെയിൻ കിടന്ന ട്രാക്കിലേക്ക് കോറമാണ്ഡൽ എക്സ്പ്രസിന് പച്ച സിഗ്നൽ കിട്ടിയതാണ് അപകടകാരണം. ചെന്നൈയിലേക്കുള്ള കോറമാണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിൽ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്കുള്ള യശ്വന്ത്പൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 293 പേരാണ് മരിച്ചത്. അമ്പതോളം പേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.