കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയതിൽ അന്വേഷണം സ്വർണ്ണക്കടത്ത് ഹവാല സംഘങ്ങളിലേയ്ക്ക് . ഷാഫിയും ഷാഫിയെ തട്ടിക്കൊണ്ടുപോയവരും ഹവാല ഇടപാടുകൾ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഐ ജിയും എസ്പിയുമടക്കമുളളവർ തമാരശേരി പൊലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ തട്ടിക്കൊണ്ട് പോയ ഷാഫിയെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള രണ്ട് പേരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണ്ണക്കടത്ത് സംഘത്തിന്റെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. വടകര റൂറൽ എസ് പിയുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ വരെ നീണ്ട ചോദ്യം ചെയ്യലിൽ സ്വർണക്കടത്ത് ഹവാല ഇടപാടുകളാണ് തർക്കത്തിന് കാരണമെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ ഷാഫിക്ക് സൗദിയിൽ സ്വർക്കടത്തുമായി ബന്ധമുണ്ടെന്നും ഹവാല പണമിടപാടിൽ കൂട്ടാളികൾക്ക് ഷാഫി പണം നൽകാതെ കബളിപ്പിച്ചുവെന്നുമാണ് ഇവരുടെ മൊഴി. ഇക്കാരണത്താലാണ് ഒരു മാസം മുൻപ് കൊടുവള്ളി സ്വദേശി സാലിയും കൂട്ടാളികളും ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.
സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടും അക്കാര്യം ഗൗരവമായെടുക്കാത്തതാണ് ഷാഫിയെ തട്ടിക്കൊണ്ട് പോകാൻ കാരണമെന്ന ആക്ഷേപവുമുണ്ട്. ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരിൽ രണ്ട് പേരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിദേശത്തുള്ളവരിലേക്കും അന്വേഷണം നീളുന്നുണ്ട്. കൊടുവള്ളിയിൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻപ് പിടിയിലായ സംഘങ്ങൾക്കും ഷാഫിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.