അബുദാബി: യു.എ.ഇയുടെ രണ്ടാമത്തെ ബഹിരാകാശ യാത്രികനായ സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശ യാത്ര 27ലേക്ക് മാറ്റി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് യു.എ.ഇ സമയം രാവിലെ 10.45 നാണ് ഫാൽക്കൺ-9 റോക്കറ്റ് പുറപ്പെടുക. നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടാകും.
നേരത്തെ 26ന് രാവിലെ 11ന് പുറപ്പെടേണ്ടിയിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു. യാത്രയ്ക്കുള്ള അവസാനഘട്ട തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായി നാസ അറിയിച്ചു. താൻ ശാരീരികമായും മാനസികമായും സാങ്കേതികമായും സജ്ജനാണെന്ന് കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെത്തിയ സുൽത്താൻ അൽ നെയാദി പറഞ്ഞു.
ടെക്സസിലെ ഹൂസ്റ്റണിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് നാലംഗ സംഘം ഇവിടെയെത്തിയത്. ബഹിരാകാശത്ത് നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് നെയാദി നേതൃത്വം നൽകും. ഇതോടെ ദീർഘകാലത്തേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ അയയ്ക്കുന്ന 11 രാജ്യങ്ങളിൽ ഒന്നാകും യുഎഇ.