ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ടോർപ്പിഡോ വരുണാസ്ത്ര വിജയകരമായി ലക്ഷ്യത്തെ കൃത്യമായി തകർത്ത ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യൻ നാവിക സേനയ്ക്കും ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷനും (ഡി ആർ ഡി ഒ)യ്ക്കും നാഴികകല്ലായി മാറിയിരിക്കുകയാണ് പടിഞ്ഞാറൻ തീരത്ത് ഇന്നുനടന്ന ദൗത്യം.നാവിക സേന പുറത്തുവിട്ട എട്ട് സെക്കന്റ് വീഡിയോയിൽ വരുണാസ്ത്ര മുങ്ങിക്കപ്പൽ പോലെ തോന്നിക്കുന്ന ലക്ഷ്യത്തിൽ ഇടിക്കുന്നത് കാണാം. പിന്നാലെ വലിയൊരു പൊട്ടിത്തെറിയുണ്ടാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
2016ലാണ് ടോർപ്പിഡോ നാവിക സേനയുടെ ഭാഗമാവുന്നത്. നിമിഷങ്ങൾക്കുള്ളിൽ അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ശേഷിയുള്ള വരുണാസ്ത്ര ഡി ആര് ഡി ഒയുടെ യൂണിറ്റായ നേവല്‍ സയന്‍സ് ആൻഡ് ടെക്നോളജിക്കല്‍ ലബോറട്ടറിയാണ് രൂപകല്‍പ്പന ചെയ്തത്. 40 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം കൃത്യതയോടെ തകര്‍ക്കാന്‍ ഇതിന് കഴിയും. 250 കിലോവരെ ഭാരം താങ്ങാന്‍ കഴിവുള്ള വരുണാസ്ത്രയുടെ വേഗത മണിക്കൂറില്‍ 74 കിലോമീറ്ററാണ്. സമുദ്രത്തില്‍ വളരെ ആഴത്തിലും അല്ലാതെയും സഞ്ചരിക്കുന്ന അന്തര്‍വാഹിനികളെപ്പോലും തകര്‍ക്കാന്‍ വരുണാസ്ത്രയ്ക്ക് കഴിയും.
സവിശേഷതകൾ
7.780 മീറ്ററാണ് വരുണാസ്ത്രയുടെ നീളം
533.5 മീറ്ററാണ് വ്യാസം
1605 കിലോഗ്രാമാണ് ഭാരം
നിശബ്ദരായ ടാർഗറ്റുകളെപ്പോലും വരുണാസ്ത്രയ്ക്ക് കണ്ടെത്താനാകും.
ഇതിന് മൾട്ടിപ്പിൾ സിഗ്നൽ ട്രാക്കിംഗ് സംവിധാനമുണ്ട്. ശത്രു യുദ്ധക്കപ്പലുകളുടെയും ടോർപ്പിഡോകളുടെയും സോണാർ ഗൈഡൻസ് സംവിധാനങ്ങളെ കബളിപ്പിക്കാൻ വരുണാസ്ത്രയിലുള്ള അക്കോസ്റ്റിക് കൗണ്ടർ കൗണ്ടർ മെഷേഴ്സ് ഫീച്ചഴ്സ് സഹായിക്കും.അഡ്വാൻസ്ഡ് ഗൈഡൻസ് അൽഗോരിതം, ലോ ഡ്രിഫ്റ്റ് നാവിഗേഷണൽ സിസ്റ്റങ്ങൾ എന്നിവയാണ് വരുണാസ്ത്രയുടെ മറ്റ് സവിശേഷതകൾ.