ന്യൂഡൽഹി: മദ്യനയഅഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീ കോടതി ഈ മാസം 29 ലേക്ക് മാറ്റി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.കേജ്രിവാളിന്റെ ഹർജിയിൽ കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നോട്ടീസയച്ചു. ഹർജിയിലുള്ള കാര്യങ്ങളിൽ വ്യക്തത തേടിയാണ് കോടതി ഇഡിക്ക് നോട്ടീസ് നൽകിയത്.
കേജ്രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ് ഹാജരായത്. ഈ വെള്ളിയാഴ്ച ഹർജിയിൽ വാദം കേൾക്കണമെന്ന് സിംഗ്വി ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു.മാർച്ച് 21ന് രാത്രി ഒമ്പത് മണിയോടെയാണ് അരവിന്ദ് കേജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി സംഘം വാറണ്ടുമായി കേജ്രിവാളിന്റെ വീട്ടിലെത്തിയത്.അറസ്റ്റിനെതിരെ കേജ്രിവാൾ നൽകിയ ഹർജി ഏപ്രിൽ ഒൻപതിന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഹർജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ഹർജി തള്ളിയത്. തുടർന്ന് ഏപ്രിൽ 10 ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. നിലവിൽ കേജ്രിവാൾ തിഹാർ ജയിലിലാണ്. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി തിങ്കളാഴ്ച അവസാനിക്കും.