കൊച്ചി :ഡോ. മേരി അനിതയ്ക്ക് കേരള വനിതാ കമ്മിഷന്റെ ആദരം. മാതാപിതാക്കള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പരിചരിച്ച ഡോ. മേരി അനിതയ്ക്ക് കേരള വനിതാ കമ്മിഷന്റെ ആദരം. വൈറ്റില അനുഗ്രഹ ഹോട്ടലില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ കമ്മിഷന്റെ ഉപഹാരം ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന് ഡോക്ടര്‍ക്ക് കൈമാറി. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള ഡോക്ടറുടെ സന്നദ്ധത അറിഞ്ഞ ഉടന്‍തന്നെ വനിതാ കമ്മിഷന് അധ്യക്ഷ ഡോക്ടറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. രക്തബന്ധപോലുമില്ലാതിരുന്നിട്ടും കോവിഡിന് ഇരയായ രക്ഷിതാക്കളുടെ കുഞ്ഞിനെ നോക്കാന്‍ തയാറായ ഡോക്ടറിനെ അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. നമുക്കാര്‍ക്കും സാധ്യമാകുന്ന കാര്യമല്ല ഇത്. സ്വന്തം മക്കളെയും കുടംബത്തിന്റെയും ഉത്തരവാദിത്തം ഭര്‍ത്താവിനെ ഏല്‍പ്പിച്ചിട്ട് ആരുടെയോ കുട്ടിക്ക് വേണ്ടി രംഗത്തുവന്ന ഡോക്ടറെ മനുഷ്യത്വത്തിന്റെയും മഹാമനസ്കതയുടെയും ആള്‍രൂപം എന്ന് വിശേഷിപ്പിക്കാം. ക്രിമിനല്‍ സ്വഭാവമുള്ള മനുഷ്യരുടെ എണ്ണം വര്‍ധിക്കുന്ന കാലഘട്ടത്തില്‍, ലോകമെമ്പാടും അപചയം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും മൂല്യങ്ങളെ സംരക്ഷിക്കുന്ന ആശ്വാസത്തിന്റെ പച്ചത്തുരുത്തുകള്‍ ഉള്ളതില്‍ ഡോ. മേരി അനിതയുംപെടും. നിപ്പയുടെ കാലഘട്ടത്തില്‍ സിസ്റ്റര്‍ ലിനിയിലും നമ്മള് അത് കണ്ടതാണ്.
പ്രളയക്കെടുതികള്‍ നേരിട്ടപ്പോഴും ഇത് നാം കണ്ടതാണ്. സ്വന്തം ജീവിതത്തിന്റെ ഒരു ഭാഗം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്നവിധം വിവേകമതികള്‍ ഉപയോഗിക്കും എന്ന് മഹാകവി കുമാരനാശാന് പറഞ്ഞിട്ടുണ്ട്. ആ വിവേകമാണ് ഡോ. മേരി അനിതയില്‍ ദര്‍ശിക്കുന്നതെന്നും ചെയര്‍പേഴ്സണ്‍ അഭിപ്രായപ്പെട്ടു. ആപത്തില്‍ സഹായിക്കുന്നവരെ ആപല്ബാന്ധവനെന്ന് പറയുന്നത് പുല്ലിംഗ പ്രയോഗമാണെങ്കിലും സ്ത്രീകള്‍ക്കും അത് ബാധകമാണ്. കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സ്ത്രീകളാണ്, അവരില്‍ വിധവകള്‍ ഏറെയാണ്. സ്ത്രീയുടെ അതിജീവനപ്പോരാട്ടത്തിന്റെ വിജയഗാഥകളാണ് കാണുന്നത്. അതിജീവനശക്തി സ്ത്രീകള്‍ക്കാണ്, അതിനുള്ള കരുത്ത് അവരുടെ ജീവിതാനുഭവങ്ങളിലൂടെ ആര്‍ജിക്കുന്നു എന്നതാണ് കാരണം. – എം.സി.ജോസഫൈന് പറഞ്ഞു.
ജൂണ്‍ എട്ട് മുതല്‍ കുട്ടിയെ സംരക്ഷിക്കാന്‍ ബൈസ്റ്റാന്‍ഡേഴ്സിനെ അന്വേഷിച്ചെങ്കിലും ആരെയും കിട്ടിയില്ല. ദുരന്ത നിവാരണ അഥോറിറ്റിയില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗമായതിനാലും കുട്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നതിനാലും ചുമതല ഏറ്റെടുക്കുകയായിരുന്നുവെന്ന് മറുപടി പ്രസംഗത്തില്‍ ഡോ. അനിത പറഞ്ഞു. രക്ഷിതാക്കള്‍ പോസിറ്റീവ് ആണെങ്കില്‍ക്കൂടി കുഞ്ഞ് നെഗറ്റീവ് ആണെങ്കില്‍ അതിനെ ഉടനെ തന്നെ അവരില്‍ നിന്നും മാറ്റണമെന്ന ചിന്തയാണ് ഇതിനു പ്രേരിപ്പിച്ചത്. അമ്മയാവാന്‍ പ്രസവിക്കണ്ട, ഒരു കുഞ്ഞിന്റെ കരച്ചില് കേട്ടാല്‍ മതി. കേവലം ആറ് മാസം പോലുമില്ലാത്ത കുഞ്ഞിനെ ഡയപ്പര്‍ മാത്രം ഇട്ട്, പിപിഇ കിറ്റിട്ടിരുന്ന ഞാന്‍ കൈയില്‍ സ്വീകരിക്കുമ്പോള്‍ ഞാനും കുഞ്ഞിന്റെ അമ്മയും ഒരുപോലെ കരഞ്ഞിരുന്നു. വികാരപരമായ ആ രംഗം ഓര്‍ത്ത് ഡോക്ടര്‍ പറഞ്ഞു.
ഹര്യാനയിലെ ഒരാശുപത്രിയില്‍ നഴ്സായ മാതാപിതാക്കളില്‍ അച്ഛന്് ഹര്യാനയിലും അമ്മയ്ക്ക് കൊച്ചിയിലും വച്ച് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞിന്റെ ദൈന്യാവസ്ഥയോര്ത്ത് തന്റെ മൂന്ന് മക്കളെപ്പോലും മാറ്റിനിര്‍ത്തി അവരുടെ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലെ ഒരു ഒഴിഞ്ഞ ഫഌറ്റില്‍ കുഞ്ഞിനെ പരിചരിച്ച് കഴിഞ്ഞുകൂടുകയായിരുന്നു ഡോ. അനിത. അവരുടെ മക്കള്‍ തന്നെയാണ് ഡോക്ടറിനും കുഞ്ഞിനും വേണ്ട ഭക്ഷണം വാതിലിനു പുറത്ത് എത്തിച്ചുകൊണ്ടിരിന്നത്. കുഞ്ഞിന്റെ രക്ഷിതാക്കള്‍ കോവിഡ് ഭേദമായി തിരിച്ചെത്തിയപ്പോള്‍ മനസ്സില്ലാമനസ്സോടെ പോറ്റമ്മയുടെ ഉത്തരവാദിത്തത്തില്‍ നിന്നും പിന്‍വാങ്ങുന്ന ഡോക്ടറുടെ വികാരം മാധ്യമശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ജൂലൈ 15നായിരുന്നു കുഞ്ഞിനെ കൈമാറിയത്. ജൂണ്‍ 14ന് ശിശുക്ഷേമ സമിതി ഡോക്ടറെ സമീപിച്ചിരുന്നു. അതിനകം സംഭവം ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ കുഞ്ഞ് രക്ഷിതാക്കള്‍ക്കൊപ്പം ഏഴ് ദിവസം കഴിഞ്ഞിരുന്നതിനാല്‍ കോവിഡ് പോസിറ്റീവിനുള്ള സാധ്യത വളരെക്കൂടുതലായിരുന്നിട്ടും എന്തുംവരട്ടെയെന്ന മനോഭാവത്തില്‍ രണ്ടാമതൊന്നാലോചിക്കാതെ ആ കടമ നിറവേറ്റുകയായിരുന്നു.
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X