ഇടുക്കി: ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മാറ്റാൻ തീരുമാനം. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് വിഷയം ചർച്ച ചെയ്തത്. മയക്കുവെടി വെച്ച് കൂട്ടിലടക്കേണ്ടെന്നും തീരുമാനിച്ചു. അരിക്കൊമ്പനെ മറ്റേതെങ്കിലും ഉൾവനത്തിലേക്ക് മാറ്റാനും ആലോചനയുണ്ട്. മദപ്പാട് മാറിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് മാറ്റണമെന്നും ശുപാർശയുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനും ധാരണയായി.
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാൻ വൈകുന്നതിൽ ഇടുക്കിയിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ഇന്നലെ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർത്തിയായി. പൂപ്പാറയിൽ വിനോദ സഞ്ചാരികളും പ്രതിഷേധക്കാരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.
ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടാൻ തീരുമാനമാകുന്നത് വരെയാണ് സമരം. അതേസമയം പൂപ്പാറയിലും പ്രതിഷേധം ശക്തമാവുകയാണ്. ഇന്ന് വൈകിട്ട് മൂന്നിന് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ധർണ നടത്തും. അരിക്കൊമ്പൻ്റെ ആക്രമണത്തിന് ഇരയായവരെ കൂടി ഉൾപ്പെടുത്തി വരും ദിവസങ്ങളിലും സമരം തുടരാനാണ് തീരുമാനം.