തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളികളുടെ ബ്ലാക്ക് മാജിക് കൂട്ട ആത്മഹത്യയിൽ പൊലീസിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഉടൻ. ഫൈവ് ജി ലോകത്തെ നശിപ്പിക്കുമെന്നും അതിന് മുൻപ് രക്ഷപ്പെടണം എന്നതടക്കം ഏറെ അബദ്ധ ധാരണകൾ മൂന്ന് പേര്‍ക്കും ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഡോ. നവീന്റെ ഡയറിക്കുറിപ്പുകൾ അരുണാചലിലെ ഹോട്ടൽ മുറിയിൽ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രളയം വന്ന് ഭൂമി നശിക്കുന്നതിന് മുമ്പ് പർവ്വതങ്ങളിൽ അഭയം പ്രാപിച്ച പുനർജന്മം തേടണമെന്ന ആശയം സുഹൃത്തുക്കളിൽ പങ്കുവച്ചത് നവീനാണ്. ഫൈവ് ജി ഈ ലോകത്തെ നശിപ്പിക്കുന്നിതിന് മുമ്പേ രക്ഷപ്പെടണമെന്നാണ് ഡയറികുറിപ്പിന്റെ ഉള്ളടക്കം. ശാസ്ത്രീയ അടിത്തറിയില്ലാത്ത ഭ്രാന്തൻ ചിന്തകൾ ഭാര്യ ദേവിയും, സുഹൃത്ത് ആര്യയും വിശ്വസിച്ചു. മറ്റ് ചില സുഹൃത്തുക്കളെ കൂടി സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും അവര്‍ വീണില്ല. ഗ്രഹങ്ങളെ കുറിച്ചുള്ള പഠനങ്ങളോട് താൽപര്യം ഉണ്ടായിരുന്ന ആര്യ ആശയങ്ങളിൽ എളുപ്പം ആകൃഷ്ടയായി. 2013 ൽ ആര്യ ഉണ്ടാക്കിയ ഡോണ്‍ ബോസ്ക്കോ എന്ന ഇ മെയിൽ ഐഡി ഉപയോഗിച്ചായിരുന്നു മൂന്ന് പേരുടെയും ആശയവിനിമയം. സ്കൂളിൽ പഠിപ്പിക്കുന്ന കാലം മുതൽ ദേവിയുമായുള്ള സൗഹൃദത്തിന് അന്ധവിശ്വാസത്തിന്റെ പിൻബലം കൂടിയായതോടെ വീട്ടുകാര്‍ സൗഹൃദം വിലക്കുകയും മനോരോഗ വിദഗ്ധനെ കാണിച്ച് ആര്യക്ക് ചികിത്സ നൽകുകയും ചെയ്തിരുന്നു.
കോട്ടയത്ത് വീട്ടിൽ നിന്നുമിറങ്ങിയ നവീനും ദേവിയും കോവളത്താണ് പത്ത് ദിവസം താമസിച്ചത്. അരുണാചലിൽ പോകുന്നതിന് മുമ്പ് തമിഴ്നാട്ടിലേക്ക് യാത്ര നടത്തിയിട്ടുണ്ട്. ഒരു സ്വകാര്യ പണമിടപാട സ്ഥാപനത്തിൽ ആര്യയുടെ സ്വർണം പണയംവച്ചാണ് യാത്രക്കുള്ള പണം കണ്ടെത്തിയത്. മിഥ്യാചിന്തകള്‍ പങ്കുവയ്ക്കുന്ന ഒരു ഗ്രൂപ്പിന് നവീൻ സാമ്പത്തിക സഹായവും നൽകിയിട്ടുണ്ട്. നാലാമത് ഒരാള്‍ ഇവരെ സ്വാധീനിച്ചില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ചില സൈബർ പരിശോധന ഫലങ്ങള്‍ ലഭിച്ചാൽ അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകും.