ചിന്നക്കനാൽ: അരിക്കൊമ്പനെ പിടിക്കാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതൽ സിങ്കുകണ്ടത്ത് രാപകല്‍ സമരം. അരിക്കൊമ്പനെ പിടികൂടുംവരെ സമരം തുടരും. ഇതോടെ സിമന്റ് പാലത്തിലെ സമരം അവസാനിപ്പിച്ചു, സമര വേദി സിങ്കുകണ്ടത്തേക്കു മാറ്റാനാണ് തീരുമാനം. മറ്റ് സമരങ്ങളിൽ തുടർനടപടികൾ തീരുമാനിക്കാൻ സർവകക്ഷിയോഗം ചേർന്നു. സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
ഇതിനിടെ അരിക്കൊമ്പൻ വീണ്ടും സിമന്റ് പാലത്തിൽ എത്തി. റോഡിൽ നിന്ന് 25 മീറ്റർ മാത്രം അകലെയാണ് നിലയുറപ്പിച്ചിരുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ആനക്കൂട്ടം ശബ്ദമുണ്ടാക്കി റോഡരികിലേക്ക് നീങ്ങി.
അരിക്കൊമ്പനെ പിടികൂടാൻ കോടതി അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ചില പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ നടന്നു. ഏപ്രിൽ അഞ്ചിന് കോടതി കേസ് പരിഗണിക്കുന്നതുവരെ ടാസ്ക് ഫോഴ്സും കുങ്കി ആനകളും ഇടുക്കിയിൽ തുടരും.