ആലപ്പുഴ: സിപിഎമ്മിൽ താലിബാൻ വൽക്കരണമാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. രൺജീത്തിനെ കൊലപ്പെടുത്തിയത് സിപിഎമ്മിലെ ഉന്നത നേതാക്കളുടെ അറിവോടെയാണെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു. ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൺജീത്ത് വധത്തിൽ ഗൂഡോലോചന സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ല. കേസിലെ യഥാർത്ഥ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത് സിപിഎം നേതൃത്വമാണ്. സി.പി.എം നേതാക്കളുടെ സംരക്ഷണയിലാണ് പ്രതികൾ ഉള്ളത്. എസ്ഡിപിഐക്കാരെ സംരക്ഷിക്കുക എന്നത് സിപിഎം നയത്തിന്റെ ഭാഗമാണ്.
സിപിഎമ്മിനെ എസ്ഡിപിഐ വത്കരിക്കാനുള്ള ഇടമാണ് പാർട്ടി സമ്മേളനങ്ങളെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു. പാർട്ടി സമ്മേളനങ്ങൾ അവസാനിക്കുമ്പോൾ എസ്ഡിപിഐക്കാരാകും സിപിഎം നേതാക്കൾ ആകുക.
എസ്ഡിപിഐയിൽ നിന്നും സിപിഎമ്മിലേക്ക് റിക്രൂട്ട്മെൻറ് നടക്കുന്നുണ്ട്. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ സിപിഎം എതിർത്തത് താലിബാനിസ്റ്റുകളെ പ്രീതിപ്പെടുത്താനാണെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു.
സവർക്കറെ അപമാനിക്കാൻ മുഖ്യമന്ത്രി തയ്യാറായത് താലിബാനിസ്റ്റുകളെ സന്തോഷിപ്പിക്കാനാണ്. എസ്ഡിപിഐ കാർക്ക് വേണ്ടി കേരളത്തിൽ പോലീസ് രാജ് നടപ്പാക്കുകയാണ്. ആർഎസ്എസ് ബിജെപി നേതാക്കളെ പോലീസ് വേട്ടയാടുന്നു. ഇടത് – ജിഹാദി കൂട്ടുകെട്ട് കേരളത്തിന് അപകടകരമാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
ഗവർണറെ അപമാനിക്കുന്നതിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ സ്വരമാണ്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നു. പ്രതിപക്ഷനേതാവ് ഉപമുഖ്യമന്ത്രിയുടെ പണി ഏറ്റെടുക്കുകയാണ് വേണ്ടതെന്നും കൃഷ്ണദാസ് പറഞ്ഞു.