ന്യൂഡൽഹി: കൊറോണ വൈറസിന്റെ എക്സ്ബിബി 1.16 വകഭേദം രാജ്യത്ത് 76 പേരിൽ കണ്ടെത്തി. പുതിയ വകഭേദം കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവിന് കാരണമാകുമോ എന്നാണ് വിദഗ്ദ്ധർ സംശയിക്കുന്നത്.
കർണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡൽഹി (5), തെലങ്കാന (2), ഗുജറാത്ത് (1), ഹിമാചൽ പ്രദേശ് (1), ഒഡീഷ (1) എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.
ജനുവരിയിലാണ് എക്സ്ബിബി 1.16 വകഭേദം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിയിൽ ഇത് 59 കേസുകളായി ഉയർന്നു. കൊറോണ വൈറസിന്റെ ജനിതക പഠനം നടത്തുന്ന സർക്കാർ ഏജൻസിയായ ഇൻസാകോഗ് പറയുന്നതനുസരിച്ച്, മാർച്ചിൽ ഇതുവരെ 15 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് ഉയരുന്നതിന് പിന്നിൽ ഈ വഭകഭേദം ആണൊയെന്ന് സംശയിക്കുന്നതായി എയിംസ് മുൻ ഡയറക്ടറും കോവിഡ് ടാസ്ക് ഫോഴ്സ് മേധാവിയുമായിരുന്ന ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. പുതിയ വകഭേദം ഗുരുതരമല്ലെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഇന്നലെ 841 പേരാണ് കോവിഡ് രോഗബാധിതരായി ചികിത്സ തേടിയത്.