കോട്ടയം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകായുക്തയുടെ വിധി വൈകുന്നത് നീതി നിഷേധമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാണ്. അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരാൻ ധാർമികതയില്ലെന്നും രാജിവെച്ച് മാറി നിൽക്കാനുള്ള മര്യാദ കാണിക്കണമെന്നും വി മുരളീധരൻ പറഞ്ഞു.
ലോകായുക്താ വിധി ഗുരുതരമായ പ്രശ്നങ്ങളാണ് ഉയർത്തുന്നത്. മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തിയെന്നാണ് ഒരു ജഡ്ജിയുടെ കണ്ടെത്തൽ. ഭിന്നാഭിപ്രായത്തിന്റെ സാങ്കേതികതയിൽ മുറുകെപ്പിടിച്ച് അധികാരത്തിൽ തുടരാനുള്ള ശ്രമം മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അധികാരത്തിൽ തുടർന്നാൽ ആ കസേരയുടെ മഹത്വം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.