തിരുവനന്തപുരം: മനുഷ്യന്റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ പലർക്കും വല്ലാത്ത ആർത്തിയാണെന്നും ഉള്ളതുപോര കൂടുതൽ വരുമാനം വേണം എന്ന് ചിന്തിക്കുന്ന ആളുകളാണ് അഴിമതിയുടെ ഭാഗമായി മാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സഹകരണകോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സഹകരണ മേഖല വലിയതോതിൽ കരുത്താർജ്ജിച്ചപ്പോൾ ദുഷിച്ച ചില പ്രവണതകളും ഉണ്ടാകുന്നു. ഏതെങ്കിലും ഒരു സ്ഥാപനത്തിന് ദുഷിപ്പ് ഉണ്ടായാൽ അത് ആ സ്ഥാപനത്തെ മാത്രമല്ല, കേരളത്തിന്റെ സഹകരണമേഖലയുടെ വിശ്വാസ്യതെയാണ് ബാധിക്കുക- മുഖ്യമന്ത്രി പറഞ്ഞു. സഹകരണമേഖലയിൽ എല്ലാകാര്യങ്ങളും കൂട്ടമായി നടക്കുന്നതുകൊണ്ട് വ്യക്തിപരമായി അഴിമതിനടത്താൻ അത്രകണ്ട് പറ്റില്ല. എന്നാൽ, കുറേക്കാലം തുടരുമ്പോൾ ചിലർ ഈ പറഞ്ഞ ദുഷിച്ച പ്രവണതയ്ക്ക് ഇരയാവുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അഴിമതിയുടെ വിഷയത്തിൽ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്തുനിന്നോ വകുപ്പിന്റെ ഭാഗത്തുനിന്നോ ഉണ്ടാകില്ലെന്നും കർക്കശമായ നടപടിയിലേക്ക് സർക്കാർ നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ഏത് ഭാഗത്ത്നിന്നുണ്ടായാലും അവർക്ക് ഒരു തരത്തിലുള്ള പരിരക്ഷയും വകുപ്പിൽ നിന്നോ സർക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ച അഭൂതപൂർവമാണ്. ഈ വളർച്ചയിൽ വല്ലാത അസൂയ പൂണ്ട് കഴിയുന്നവർ ഉണ്ട്. പലതരത്തിലുള്ള തെറ്റിദ്ധാരണകളാണ് അവരെ നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു സ്ഥാപനത്തിൽ തീർത്തും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു. കർക്കശമായ നടപടികളുമായി സർക്കാരും വകുപ്പും സർക്കാർ ഏജൻസികളും മുന്നോട്ട് പോയി എന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര ഏജൻസികൾ വന്ന് എല്ലാം പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു. കരുവന്നൂര്‍ സഹകരണബാങ്കിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
ഒരു സ്ഥാപനത്തിൽ തെറ്റായ കാര്യങ്ങൾ നടന്നു. സംസ്ഥാന സർക്കാരും എല്ലാ ഏജൻസികളും ഇടപെട്ടു. പുറത്തുനിന്നുള്ള ഏജൻസികൾ വന്ന് ചെയ്തത് എന്താണ്. ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് ഏറ്റവും കൂടുതൽ കോട്ടം തട്ടുന്ന രീതിയിൽ ഇടപെട്ട ഒന്നാം പ്രതിസ്ഥാനത്തിരിക്കേണ്ടയാളെ മാപ്പുസാക്ഷിയാക്കുകയാണ് ചെയ്തത്. എന്താണ് ഇതിന്റെ ഉദ്ദേശ്യം. തെറ്റുചെയ്ത ആളെ മാപ്പുസാക്ഷിയാക്കി ആരെയാണ് രക്ഷിക്കാൻ നോക്കുന്നത്? രാഷ്ട്രീയമായി ചിലരെ തേജോവധം ചെയ്യാനുള്ള പ്രചരണത്തിനുള്ള കരുക്കൾ ഇയാളിൽ നിന്ന് കിട്ടണം. മാപ്പുസാക്ഷിയാകുന്നത് അതിന്റെ ഭാഗമല്ലേ. നിയമപരമായ വിചാരണയല്ലേ നേരിടേണ്ടത്. ആ കുറ്റത്തിൽ നിന്ന് രക്ഷിക്കാനല്ലേ നോക്കുന്നത്’- മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിൽ വലിയ തോതിലുള്ള സ്വർണ കള്ളക്കടത്ത് നടന്നു. ആ സമയത്ത്, കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതി. എന്നാൽ അതിന്റെ പിന്നീട് ഉണ്ടായ ഇടപെടൽ എന്താണെന്ന് പറയുന്നില്ലെന്നും ഇത് ഇന്ന് രാജ്യം നേരിടുന്ന ദുരവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.