തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ട് ലോകായുക്ത. രണ്ടംഗ ബെഞ്ചിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാലാണ് കേസ് മൂന്നംഗ ബെഞ്ചിന് വിടുന്നതെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. ഇതിന്റെ തീയതി പിന്നീട് അറിയിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കഴിഞ്ഞ വർഷം മാർച്ച് 18ന് വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി വൈകുന്നതിനാൽ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വിധി പ്രഖ്യാപിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും തെളിയിക്കപ്പെട്ടാൽ പൊതുപ്രവർത്തകൻ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 പ്രകാരമുള്ള കേസിലാണ് വിധി.
എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് 8.5 ലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചതിനെതിരെയാണ് ലോകായുക്തയ്ക്ക് പരാതി നൽകിയത്.