ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ 2019 ൽ വയനാട്ടിൽ നിന്ന് മത്സരിച്ച മറ്റൊരു രാഹുൽ ഗാന്ധിയെയും അയോഗ്യനാക്കി. വത്സമ്മയുടെ മകൻ രാഹുൽ ഗാന്ധി കെ.ഇയെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയത്. 2024 സെപ്റ്റംബർ 13 വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നാണ് ഇദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രാഹുൽ ഗാന്ധി കെ.ഇയെ കമ്മീഷൻ അയോഗ്യനാക്കിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ എ പ്രകാരമാണ് നടപടി.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപരനായിട്ടാണ് രാഹുൽ ഗാന്ധി കെ.ഇ തിരഞ്ഞെടുപ്പിനെത്തിയത്. ഏഴ് ലക്ഷത്തിലധികം വോട്ടുകൾക്കാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയിച്ചത്. അതേസമയം, സ്വതന്ത്രനായി മത്സരിച്ച രാഹുൽ ഗാന്ധി കെ.ഇയ്ക്ക് 2196 വോട്ടുകളാണ് ലഭിച്ചത്.