തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ്. ഹർജി ഉടൻ തന്നെ നൽകാനാണ് നീക്കം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം പോരെന്നാണ് കോൺഗ്രസിന്റെ നിലപാട്.
സോൺട കമ്പനിക്ക് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്നടക്കം അന്വേഷിക്കണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. 2019 ൽ നെതർലൻഡ്സ് സന്ദർശന വേളയിൽ സോൺട കമ്പനിയുമായി ചർച്ച നടത്തിയതായി മുഖ്യമന്ത്രി സമ്മതിച്ച ഒരു പഴയ പത്രസമ്മേളനത്തിന്റെ ഭാഗം ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാൽ നിയമസഭയിലും പുറത്തും ചർച്ച നടന്നോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല.
അതേസമയം, ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയോട് ഉന്നയിച്ചത്. പ്രളയത്തിന് ശേഷം നെതർലൻഡ്സ് സന്ദർശിച്ച മുഖ്യമന്ത്രി സോൺട കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നോ, വിവിധ കോർപ്പറേഷനുകളിലെ ബയോ മൈനിങ് കരാർ സോൺടക്ക് തന്നെ എങ്ങനെ ലഭിച്ചു, സോൺട ഉപകരാർ നൽകിയ കാര്യം സർക്കാരിന് അറിയാമായിരുന്നോ, കരാറിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തിയോ തുടങ്ങിയ ചോദ്യങ്ങളാണ് സതീശൻ ഉന്നയിച്ചത്. പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയാണെന്നും വിവാദത്തിൽ നിന്ന് മുഖ്യമന്ത്രി മനഃപൂർവം ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു.