കൊച്ചി: ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ രാവും പകലും പ്രവർത്തിച്ച ജെസിബി ഓപ്പറേറ്റർമാർക്ക് വാഗ്ദാനം ചെയ്ത വേതനം നൽകിയില്ലെന്ന് ആരോപണം. പ്രതിദിനം പതിവ് വേതനത്തിലും കുറച്ചു നിശ്ചിത തുക മാത്രമാണ് നൽകിയതെന്ന് ഇവർ പറയുന്നു. തീ പൂർണ്ണമായും അണച്ചെങ്കിലും അടിയന്തര ആവശ്യങ്ങൾക്കായി ഇപ്പോഴും നിർത്തിയിരിക്കുന്ന അഞ്ച് ജെസിബികളുടെ ഓപ്പറേറ്റർമാരുടെ വേതനം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ 12 ദിവസമായി തുടർന്ന തീ അണയ്ക്കാൻ അഗ്നിശമന സേനയ്ക്കൊപ്പം നിന്നത് ഈ ജെസിബി ഓപ്പറേറ്റർമാരാണ്. ദുരന്ത നിവാരണ നിയമപ്രകാരം പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്ക് ബാറ്റ പോലും നൽകിയിട്ടില്ല.
ഈ ദിവസങ്ങളിൽ രാവും പകലും ജോലി ചെയ്ത എല്ലാവർക്കും പ്രതിദിനം 1,500 രൂപ മാത്രമാണ് നൽകിയത്. തീ അണച്ചെങ്കിലും അടിയന്തര ആവശ്യങ്ങൾക്കായി ഇവിടെ തടഞ്ഞുവച്ചിരിക്കുന്ന അഞ്ച് വാഹനങ്ങളുടെ ഓപ്പറേറ്റർമാരുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇന്നലെ മുതൽ ഇവർക്ക് താമസച്ചെലവ് നൽകില്ലെന്ന് കൊച്ചി കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.