ന്യൂകാംപ്: ലോക ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണയ്ക്ക് ജയം. ന്യൂകാംപിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ റയൽ മാഡ്രിഡിനെ 2-1ന് പരാജയപ്പെടുത്തി. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബാഴ്സ ലീഡ് 12 ആയി ഉയർത്തി.
9-ാം മിനിറ്റിൽ യുറുഗ്വായൻ സെന്റർ ബാക്ക് റൊണാൾഡ് ആരാഹ്വോയുടെ സെൽഫ് ഗോളിലൂടെ റയൽ മാഡ്രിഡ് ലീഡെടുത്തു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനുമുമ്പ് സെർജിയോ റോബർട്ടോയിലൂടെ ബാഴ്സലോണ ഒപ്പമെത്തി. ഇഞ്ചുറി ടൈമിൽ ഫ്രാങ്ക് കെസിയെ നേടിയ ഗോളാണ് റയലിനെതിരെ വിജയം ഉറപ്പാക്കിയത്.
ജർമ്മനിയിലെ ബുന്ദസ്ലിഗയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ബയേൺ മ്യൂണിക്ക് പരാജയം ഏറ്റുവാങ്ങി. ബയേർ ലെവർക്യൂസനാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി ബയേണിനെ തോൽപ്പിച്ചത്. മുൻ ബയേൺ താരം സാബി അലോൺസോ പരിശീലിപ്പിച്ച ലെവർകൂസനുവേണ്ടി എസക്വിയേൽ പലാസിയോസാണ് രണ്ട് ഗോളുകളും നേടിയത്. ജോഷ്വാ കിമ്മിച്ചാണ് ബയേണിനായി ഗോൾ നേടിയത്.
ഇറ്റലിയിലെ സീരി എയിലെ സൂപ്പർ ലീഗ് മത്സരത്തിൽ യുവന്റസ് ഇന്റർ മിലാനെ 1-0 ന് പരാജയപ്പെടുത്തി. ഫിലിപ്പ് കോസ്റ്റിക്കാണ് യുവന്റസിന്റെ വിജയഗോൾ നേടിയത്.