കണ്ണൂര്: ‘ബി.ജെ.പി വാഗ്ദാന’ പ്രസ്താവനയിൽ ഖേദമില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകരുടെ പ്രശ്നങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയോടാണ് പറയേണ്ടതെന്നും ബിഷപ്പ് പറഞ്ഞു. പ്രസ്താവനയ്ക്ക് ശേഷം കർഷകരുടെ പ്രശ്നങ്ങൾക്ക് മാധ്യമ-രാഷ്ട്രീയ ശ്രദ്ധ ലഭിച്ചതിൽ സന്തുഷ്ടനാണ്. നേരത്തെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നില്ല. ഇപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രശ്നങ്ങൾ ചർച്ചയാക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
ബി.ജെ.പി എം.പി ഉടനെ ഉണ്ടാകുമെന്നതല്ല പ്രസ്താവനയുടെ ഉദ്ദേശം. കർഷകരുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾ നിരവധിയാണ്. വിലത്തകർച്ച, വന്യമൃഗ ശല്യം, കേരള ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളുടെ ജപ്തി നോട്ടീസ് പുറപ്പെടുവിക്കൽ, കർഷകരെ തെരുവിലിറക്കൽ ഇതെല്ലാം കേന്ദ്രസർക്കാരിനെ അറിയിക്കണം. പ്രസ്താവന തെറ്റാണെന്ന് തോന്നുന്നില്ല. കർഷകർ വഞ്ചിതരാവാൻ തുടങ്ങിയിട്ട് കാലമേറെയായി. കർഷകരുടെ ശബ്ദമായാണ് താൻ ഈ പ്രശ്നം അവതരിപ്പിക്കുന്നത്. ക്രിസ്ത്യാനികളും ബി.ജെ.പിയും തമ്മിലുള്ള സഖ്യമായി ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. സഭയുടെ പ്രതിനിധി എന്ന നിലയിലല്ല, മറിച്ച് കർഷകരിൽ ഒരാളെന്ന നിലയിലാണ് താൻ സംസാരിക്കുന്നതെന്നും താൻ ഒരു കർഷകൻ കൂടിയാണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഉത്തരേന്ത്യയിൽ സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള പുരോഹിതർക്കെതിരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ, നിങ്ങൾ എന്തിനാണ് ചെക്കോസ്ലോവാക്യയെയും നിക്കരാഗ്വേയെയും കുറിച്ച് സംസാരിക്കുന്നത് എന്ന ശ്രീനിവാസൻ സിനിമയിലെ ഡയലോഗും അദ്ദേഹം പറഞ്ഞു. ജപ്തി ഭീഷണി നേരിടുന്ന മലയോര കർഷകരുടെ പ്രശ്നത്തെക്കുറിച്ച് കോൺഗ്രസിനോടോ സിപിഎമ്മിനോടോ പറയുന്നതിൽ അർത്ഥമില്ല, ഇറക്കുമതി തീരുവയിൽ മാറ്റം വരുത്താൻ കഴിയുന്ന രാജ്യം ഭരിക്കുന്ന സർക്കാരിനോട് പറയണം. പള്ളി ആക്രമിക്കുന്ന സങ്കികളോടും അവരുടെ ഗുണ്ടായിസത്തോടുമല്ല സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.