Author: news editor

മനാമ: ബഹ്‌റൈനില്‍ വേനല്‍ക്കാലത്ത് ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള മന്ത്രിതല ഉത്തരവ് പ്രാബല്യത്തില്‍ വന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെയാണ് നിരോധനം.ഈ ഉത്തരവ് പ്രകാരം നിശ്ചിത കാലയളവില്‍ തൊഴിലാളികളെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ ജോലി ചെയ്യിക്കുന്നത് നിരോധിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് താപനിലയും ഈര്‍പ്പവും കൂടുതലായിരിക്കുമ്പോള്‍ തൊഴില്‍പരമായ രോഗങ്ങളില്‍നിന്നും പരിക്കുകളില്‍നിന്നും തൊഴിലാളികളുടെ സംരക്ഷണം വര്‍ധിപ്പിക്കാന്‍ അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഈ നിരോധനം നടപ്പിലാക്കുന്നത്.നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു മാസം വരെ തടവും 500 ബഹ്റൈന്‍ ദിനാര്‍ മുതല്‍ 1,000 ദിനാര്‍ വരെ പിഴയും അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലുമൊരു ശിക്ഷയും ലഭിക്കും. ഏതെങ്കിലും നിയമലംഘനങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്കായി മന്ത്രാലയം ഹോട്ട്ലൈന്‍ (32265727) സജ്ജീകരിച്ചിട്ടുണ്ട്.

Read More

മനാമ: സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ താമസിക്കുന്നവരോ സന്ദര്‍ശിക്കുന്നവരോ ആയ ബഹ്റൈന്‍ പൗരര്‍ ജാഗ്രത പാലിക്കണമെന്നും സ്വയം സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.അടിയന്തര സാഹചര്യങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന +973 17227555 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് ആന്റ് ഫോളോ-അപ്പ് സെന്ററുമായി ബന്ധപ്പെടണം. ആവശ്യമെങ്കില്‍ ആശയവിനിമയം സുഗമമാക്കാന്‍ https://forms.office.com/r/4VjzJLL9sF ലിങ്ക് വഴി പൗരര്‍ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിടുന്ന ബഹ്റൈന്‍ പൗരര്‍ യാത്രകള്‍ മാറ്റിവെക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Read More

മനാമ: പ്രാദേശിക വിപണികള്‍ സ്ഥിരതയോടെ നിലനിര്‍ത്തുന്നതിനുള്ള നിരന്തരമായ നടപടികളുടെ ഭാഗമായി സാധനങ്ങളുടെ വിതരണവും വിലയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ബഹ്‌റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.വില വര്‍ധിപ്പിക്കുകയോ അസാധാരണമായ സാഹചര്യങ്ങള്‍ മുതലെടുക്കുകയോ അവശ്യവസ്തുക്കള്‍ സംഭരിക്കാതിരിക്കുകയോ ചെയ്യരുതെന്ന് എല്ലാ വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കി. എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും വിപണി നിയന്ത്രണങ്ങള്‍ പാലിക്കുകയും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുകയും വിശ്വാസം വളര്‍ത്തുകയും ചെയ്യുന്ന ഒരു സുസ്ഥിരമായ ബിസിനസ് അന്തരീക്ഷം നിലനിര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം.അന്യായമായ നടപടികളോ ഉപഭോക്താക്കളെ ദ്രോഹിക്കാനുള്ള ശ്രമങ്ങളോ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നുണ്ട്. ആരെങ്കിലും നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ മറ്റ് അധികാരികളുമായി ഏകോപിപ്പിച്ച് കര്‍ശന നടപടി സ്വീകരിക്കും. അന്യായമായ വിലക്കയറ്റം, അല്ലെങ്കില്‍ ക്ഷാമം പോലുള്ള ഏതെങ്കിലും ലംഘനങ്ങള്‍ ലഭ്യമായ ഔദ്യോഗിക മാര്‍ഗങ്ങള്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൗരരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.

Read More

ലണ്ടന്‍: ബ്രിട്ടനിലെ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹേഴ്സ്റ്റ് സംഘടിപ്പിച്ച വാര്‍ഷിക ഇന്റര്‍-കമ്പനി പേസ് സ്റ്റിക്കിംഗ് മത്സരത്തില്‍ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പേസ് സ്റ്റിക്ക് ഡിവിഷനില്‍നിന്നുള്ള രണ്ട് ടീമുകള്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ നേടി.ലോകമെമ്പാടുമുള്ള 21 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മികച്ച ടീം ലീഡര്‍ക്കുള്ള പുരസ്‌കാരവും കോര്‍പ്പറല്‍ സയ്യിദ് അബുല്‍ഹസ്സന്‍ ഷിറാസിക്ക് ലഭിച്ചു.ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അചഞ്ചലമായ പിന്തുണയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് റോയല്‍ പോലീസ് അക്കാദമി കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഫവാസ് അല്‍ ഹസ്സന്‍ പറഞ്ഞു.മത്സരത്തിലുടനീളം ടീം അംഗങ്ങളുടെ ഉയര്‍ന്ന മനോവീര്യം, ടീം വര്‍ക്ക്, പൂര്‍ണ്ണ സന്നദ്ധത എന്നിവ എടുത്തുകാണിച്ചുകൊണ്ട് ടീമുകള്‍ പ്രകടിപ്പിച്ച സമര്‍പ്പണത്തെയും അച്ചടക്കത്തെയും അദ്ദേഹം അഭിനന്ദിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ സല്‍മാബാദില്‍ നിര്‍മ്മാണ സാമഗ്രികളും ഫര്‍ണിച്ചറും സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് ടീമുകള്‍ അണച്ചു.തീപിടിത്തത്തെത്തുടര്‍ന്ന് വീണ്ടും തീ പടരാതിരിക്കാന്‍ തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. സംഭവമറിഞ്ഞയുടന്‍ തന്നെ 17 വാഹനങ്ങളും 48 ഉദ്യോഗസ്ഥരെയും സ്ഥലത്തേക്കയച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കുകയും കൂടുതല്‍ പടരുന്നത് തടയുകയും ചെയ്തു.ആളപായമൊന്നുമില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Read More

മനാമ: വിമാനമാര്‍ഗം കടത്താന്‍ ശ്രമിച്ച 11 കിലോഗ്രാമിലധികം മയക്കുമരുന്ന് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ പിടികൂടി.എയര്‍ കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ്, കസ്റ്റംസ് അഫയേഴ്സിലെ എയര്‍ കസ്റ്റംസ് ഡയറക്ടറേറ്റ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പിടികൂടിയത്. ഇതിന് ഏകദേശം 64,000 ദിനാര്‍ വിലവരും.ഒരു പാക്കറ്റിലുണ്ടായിരുന്ന 1.156 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ആദ്യം എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പാഴ്‌സല്‍ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റിന് കൈമാറി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 10 കിലോഗ്രാം മയക്കുമരുന്ന് കൂടി അധികൃതര്‍ പിടിച്ചെടുത്തു. ഇതു കടത്താന്‍ ശ്രമിച്ച 20 വയസുള്ള ഒരു ഏഷ്യന്‍ പൗരനെ കണ്ടെത്തി അറസ്റ്റ് ചെയ്തു.ആവശ്യമായ എല്ലാ നിയമ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

Read More

മനാമ: ഇറാനെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു.ഈ ആക്രമണം പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷം കുറയ്ക്കാനും സംയമനം പാലിക്കാനും പിരിമുറുക്കങ്ങള്‍ കുറയ്ക്കാനും പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.മേഖലാ സ്ഥിരത, സുരക്ഷ, അന്താരാഷ്ട്ര സമാധാനം എന്നിവയ്ക്കുമേലുള്ള പ്രത്യാഘാതങ്ങളില്‍നിന്ന് മേഖലയെയും അവിടുത്തെ ജനങ്ങളെയും രക്ഷിക്കാന്‍ സൈനിക നടപടികള്‍ ഉടനടി നിര്‍ത്തണം. സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും പ്രതിസന്ധികള്‍ പരിഹരിക്കണം. ഇറാനിയന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട അമേരിക്ക- ഇറാന്‍ ചര്‍ച്ചകള്‍ തുടണം. മേഖലയിലെ എല്ലാ ജനങ്ങളുടെയും പ്രയോജനത്തിനായി ഈ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Read More

മനാമ: ഇന്ത്യയിലെ അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം യാത്രാവിമാനം തകര്‍ന്നുവീണ് 294 പേര്‍ മരിച്ച സംഭവത്തില്‍ ബഹ്റൈന്‍ അനുശോചിച്ചു. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അനുശോചന സന്ദേശമയച്ചു.രാഷ്ട്രപതിക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും രാജാവ് ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തി.ഇന്ത്യന്‍ ഗവണ്‍മെന്റിനെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Read More

മനാമ: ഇറാനു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുണ്ടായ സംഘര്‍ഷാവസ്ഥ സംബന്ധിച്ച് ബഹ്‌റൈന്‍ സുപ്രീം ഡിഫന്‍സ് കൗണ്‍സിലിലെ അംഗങ്ങളുമായി സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ചര്‍ച്ച നടത്തി.മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും അദ്ദേഹം വിശദീകരിച്ചു. സംഘര്‍ഷം സംബന്ധിച്ച ബഹ്റൈന്റെ നിലപാടും അദ്ദേഹം വിശദീകരിച്ചു.സുപ്രീം ഡിഫന്‍സ് കൗണ്‍സിലിലെ എല്ലാ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും പങ്കിനെയും രാജ്യം സംരക്ഷിക്കുന്നതിലും അതിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിലും പൗരരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ അവര്‍ തുടരുന്ന സമര്‍പ്പണത്തെയും രാജാവ് അഭിനന്ദിച്ചു.

Read More

മുഹറഖ്: ഇറാനു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുണ്ടായ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ജൂണ്‍ 14 മുതല്‍ 16 വരെ ഇറാഖിലെ ബാഗ്ദാദിലേക്കും നജാഫിലേക്കും ജോര്‍ദാനിലെ അമ്മാനിലേക്കുമുള്ള എല്ലാ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളും റദ്ദാക്കി.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഗള്‍ഫ് എയര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ അവരുടെ അന്തിമ ലക്ഷ്യസ്ഥാനങ്ങളിലേക്കെത്താന്‍ സഹായിക്കാനും താമസിപ്പിക്കാനും വഴിതിരിച്ചുവിടാനും ശ്രമിക്കുന്നുണ്ട്.ഗള്‍ഫ് എയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ ഔദ്യോഗിക വെബ്സൈറ്റായ gulfair.com വഴിയോ ഫ്‌ളൈറ്റ് ഷെഡ്യൂളുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ പരിശോധിക്കാന്‍ യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ നിര്‍ദേശം നല്‍കി.

Read More