കാൻബെറ: യുദ്ധവിമാനത്തിന് നേരെ ചൈന ലേസർ പ്രയോഗിച്ചതായി ഓസ്ട്രേലിയ ആരോപിച്ചു. ചൈനീസ് നാവികസേനയുടെ കപ്പൽ തങ്ങളുടെ യുദ്ധവിമാനങ്ങളിലൊന്നിന് നേരെ “മിലിട്ടറി ഗ്രേഡ്” ലേസർ പ്രയോഗിച്ചതായാണ് ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചത്.
ചൈനീസ് കപ്പൽ വടക്കൻ ഓസ്ട്രേലിയയിലെ അറഫുറ കടലിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. “ഇത്തരം പ്രവൃത്തികൾക്ക് ജീവൻ അപകടപ്പെടുത്താൻ സാധ്യതയുണ്ട്. പ്രൊഫഷണലല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ സൈനിക നടപടികളെ ശക്തമായി അപലപിക്കുന്നു,” മന്ത്രാലയം പറഞ്ഞു.
ചൈനീസ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. മുൻകാലങ്ങളിൽ ഇരുവരും നല്ല ബന്ധം പുലർത്തിയിരുന്നു. നിരവധി തർക്കങ്ങൾ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമീപ വർഷങ്ങളിൽ വഷളായിരുന്നു. ഓസ്ട്രേലിയൻ മാധ്യമങ്ങൾ മുമ്പ് സമാനമായ ലേസർ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.