കണ്ണൂർ: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടപടികൾ പൂർത്തിയാക്കിയശേഷം ഇയാളെ തലശ്ശേരി ജയിലിലേക്ക് മാറ്റും.
ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെ കണ്ണൂരിൽനിന്നാണ് പൊലീസ് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ പിന്തുടർന്ന് പിടികൂടിയെന്നാണ് പൊലീസ് അറിയിച്ചത്.
കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. വാറന്റില്ലാതെ അർജുനെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് അഭിഭാഷക ദമ്പതികൾ നിലപാടെടുത്തിരുന്നു. ഇതിനിടെ അപ്പാർട്ട്മെന്റിൽനിന്ന് പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ പൊലീസ് പിടികൂടുകയായിരുന്നു.

