ചെന്നൈ: എആർ റഹ്മാൻ സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘടനാ വീഴ്ചകളെപ്പറ്റി ഉന്നത അന്വേഷണം ആരംഭിച്ചു. ചെന്നൈയിൽ ഒരു സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിലാണ് നിരവധി പ്രശ്നങ്ങൾ ഉണ്ടായത്.തിക്കിലും തിരക്കിലും അകപ്പെട്ട് ധാരാളംപേർ കുഴഞ്ഞുവീഴുകയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ഗതാഗതക്കുരുക്കിൽ അകപ്പെടുകയും ചെയ്തതോടെയാണ് സർക്കാർ നടപടി. സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്. ഷോ ആസ്വദിക്കാനെത്തിയ മലയാളികളടക്കം ആയിരക്കണക്കിനുപേർ സംഘാടനത്തിലെ പോരായ്മകൾ കാരണം ദുരിതത്തിലായി.
ഇരുപതിനായിരം ആളുകൾക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്ത് നടത്തിയ പരിപാടിയിൽ അൻപതിനായിരത്തിലധികം ടിക്കറ്റുകൾ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല. രണ്ടും മൂന്നും കിലോമീറ്റർ അകലെയാണ് പലരും വാഹനം പാർക്ക് ചെയ്തത്.ആരാധകരുടെ സ്നേഹത്തിന് നന്ദി അറിയിച്ച റഹ്മാൻ അവർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നതായും പറഞ്ഞു. ഇനി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് ആരാധകർക്ക് അദ്ദേഹം വാക്ക് നൽകി. ഇവന്റ് മാനേജ്മെന്റിന്റെ വീഴച്ചകൾ പരിശോധിക്കാൻ സർക്കാർ ഉത്തരവ് ഇട്ടിട്ടുണ്ട്.