തിരുവനന്തപുരം: കേരള പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ പിരിച്ചു വിടാനുള്ള നടപടികൾ തുടരുന്നു. ഇൻസ്പെക്ടർ പി.ആർ.സുനുവിന് പിന്നാലെ സി.ഐ ജയസനിലിനെതിരെ പിരിച്ചു വിടൽ നടപടികൾ ആരംഭിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി പിരിച്ച് വിടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് ജയസനിലിന് നൽകും. അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയസനിൽ പോക്സോ കേസിലെ പ്രതിയായ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുകയാണ്. ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. കാരണം കാണിക്കൽ നോട്ടീസ് നൽകാനുള്ള ഫയൽ നീക്കം പൊലീസ് ആസ്ഥാനത്ത് ആരംഭിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു സംഭവം. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവാണ് പരാതിക്കാരൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ലഭിച്ചത് ജയസനിലിനാണ്. ഗൾഫിലായിരുന്ന പ്രതിയെ കേസിൻ്റെ കാര്യം പറഞ്ഞ് ഇയാൾ നാട്ടിലേക്ക് വിളിപ്പിച്ചു. സഹോദരനോടൊപ്പം തന്നെ കാണാനെത്തിയ പ്രതിയോട് തന്റെ ചില താൽപര്യങ്ങൾ പരിഗണിക്കണമെന്നും സഹകരിച്ചാൽ കേസിൽ നിന്ന് ഒഴിവാക്കുമെന്നും ഇയാൾ പറഞ്ഞു. തുടർന്ന് സി.ഐ യുവാവിനെ താമസിച്ചിരുന്ന ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം. ഇതിന് പുറമെ കേസ് അവസാനിപ്പിക്കാൻ 50,000 രൂപയും പ്രതികളിൽ നിന്ന് ഇയാൾ കൈപ്പറ്റി.
എന്നാൽ സിഐ വാക്ക് പാലിക്കാതെ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. സിഐ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസിലെ പ്രതി പിന്നീട് ജാമ്യഹർജിയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.