തിരുവനന്തപുരം: പത്മശ്രീ അവാർഡ് ജേതാവും പ്രശസ്ത ഒഡീസി നർത്തകിയുമായ അരുണ മൊഹന്തിയും സംഘവും അവതരിപ്പിച്ച നൃത്താവിഷ്കാരവും ഡോ.സജീവ് നായരും സിതാര ബാലകൃഷ്ണനും അവതരിപ്പിച്ച കേരള നടനം “അംഗുലീയ ചൂഢാമണി’യും ആസ്വാദക ഹൃദയം കവർന്നു.

വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന കേന്ദ്രത്തിലെ നാട്യോത്സവം ഡാൻസ് ഫെസ്റ്റിവെല്ലിലാണ് ഒറിസ ഡാൻസ് അക്കാദമിയിലെ കലാപ്രതിഭകൾ അണിനിരന്ന ഒഡിസിയും “അംഗുലീയ ചൂഢാമണി’യുടെ പുനരവതരണവും അരങ്ങേറിയത്.
ഭഗവാൻ കൃഷ്ണൻ യുദ്ധക്കളത്തിൽ അർജ്ജുനനെ അഭിസംബോധന ചെയ്യുകയും ശരീരം വെറുമൊരു പാത്രമാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നതുൾപ്പെടയുള്ള ഭഗവത് ഗീതയിലെ ശ്ലോകങ്ങളാണ് ഒഡിസി നൃത്തത്തിന്റെ ഇതിവൃത്തം. ആശയവും നൃത്ത സംവിധാനവും ചിട്ടപ്പെടുത്തിയതും അരുണ മൊഹന്തിയാണ്.

അരുണ മൊഹന്തി, ബിജൻ, പ്രതാപ്, നിലാദ്രി, ചിന്മയ്, ദീപ്തിരഞ്ജൻ, ഹിമാൻസു, ശുഭം, മധുസ്മിത, ശ്രീപുണ്യ, സുചിസ്മിത, സയാനി എന്നിവർ വേഷമിട്ടു വേദിയിലെത്തി.

ഗുരുഗോപിനാഥിന്റെ ജന്മദിനമായ ഇന്നലെ അരങ്ങേറിയ “അംഗുലീയ ചൂഢാമണി’യുടെ പുനരവതരണം പ്രേക്ഷക ഹൃദയം കവർന്നു. ഡോ.സജീവ് നായരും സിതാര ബാലകൃഷ്ണനും അവതരിപ്പിച്ച കേരള നടനം “അംഗുലീയ ചൂഢാമണി’ അക്ഷരാർഥത്തിൽ ഗുരുദക്ഷിണയായി.

ഗുരു ഗോപിനാഥും പ്രിയ പത്നി തങ്കമണി ടീച്ചറും 1950 കളിൽ ചിട്ടപ്പെടുത്തി നിരവധി വേദികളിൽ അവതരിപ്പിച്ച നൃത്തശിൽപമായ അംഗുലീയ ചൂഢാമണിയുടെ പുനരവതരണമാണ് വട്ടിയൂർക്കാവ് നടന ഗ്രാമത്തിലെ നാട്യോത്സവ മേളയിൽ ഇന്നലെ വേറിട്ടു നിന്നത്.