പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ ആഴ്ച ഇന്ത്യയിലേക്ക് സന്ദർശനം നടത്തും. പ്രതിരോധവും വ്യാപാരവും കേന്ദ്രീകരിച്ചുള്ള ചർച്ചകളുമായി അദ്ദേഹം വെള്ളിയാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. മുൻ സന്ദർശനങ്ങൾ കോവിഡ് കാരണം മാറ്റിവച്ചതിന് ശേഷം പ്രധാനമന്ത്രി എന്ന നിലയിൽ ജോൺസന്റെ ആദ്യ ഇന്ത്യാ യാത്രയാണിത്.
റഷ്യ യുക്രൈൻ ആക്രമിച്ചതു മുതൽ മോസ്കോയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കാൻ യുകെ ശ്രമിച്ചുവരികയാണ്. റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്താനും വ്യാപാരം, പ്രതിരോധം, ഊർജം, ഭക്ഷ്യസുരക്ഷ എന്നിവയിൽ കൂടുതൽ അടുത്ത് സഹകരിക്കാനുമുള്ള ശ്രമത്തിൽ കഴിഞ്ഞ മാസം വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ഇന്ത്യ സന്ദർശിച്ചിരുന്നു.
ഫെബ്രുവരി 24 ന് യുക്രെയ്ൻ ആക്രമിച്ചതിനുശേഷം ഇന്ത്യ റഷ്യയെ നേരിട്ട് വിമർശിച്ചിട്ടില്ല. ഈ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ വോട്ടെടുപ്പിൽ അധിനിവേശത്തെ അപലപിച്ചിട്ടുമില്ല. ബോറിസ് ജോൺസന്റെ സന്ദർശന വേളയിൽ ഗുജറാത്ത് സന്ദർശനവും നടത്തും. അവിടെ അദ്ദേഹം യുകെയിലെയും ഇന്ത്യയിലെയും പ്രധാന വ്യവസായങ്ങളിൽ വലിയ നിക്ഷേപവും ശാസ്ത്രം, ആരോഗ്യം, സാങ്കേതികവിദ്യ എന്നിവയിൽ പുതിയ സഹകരണവും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
