ഷാര്‍ജ: ലോകത്തിലെ ഏറ്റവും വിസ്തൃതമായ സഫാരി പാര്‍ക്ക് തുറന്ന് ഷാര്‍ജ. ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്കാണ് ഷാര്‍ജയിലേത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്.
എട്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന പാര്‍ക്ക് 120 ഇനം ആഫ്രിക്കന്‍ മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. കൂടാതെ ഒരു ലക്ഷത്തോളം ആഫ്രിക്കന്‍ മരങ്ങളും ഇവിടെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ ഉള്‍പ്പെടെ ഈ പാര്‍ക്കിലുണ്ട്.
ആഫ്രിക്കന്‍ ഭൂപ്രദേശത്തേയും വനസമ്പത്തിനേയും അനുഭവിക്കാനുകും വിധമാണ് വന്മരങ്ങളാലും വ്യത്യസ്ത രീതിയിലുള്ള മൃഗങ്ങളാലും സമ്പന്നമാണ് സഫാരി പാര്‍ക്കിനെ ഒരുക്കിയിരിക്കുന്നത്. അല്‍ ദൈദ് പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഷാര്‍ജ സഫാരിയില്‍ കാടിന്റെ സ്വാഭാവികത തനത് രീതിയില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.
ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ടിക്കറ്റുകളാണ് സഫാരിയിലുള്ളത്. ലക്ഷ്വറി വാഹനങ്ങൾ ഉപയോഗിച്ചുള്ള സഫാരി ടൂർ ആണ് ഗോൾഡ് ടിക്കറ്റ് എടുക്കുന്ന സന്ദർശകർക്ക് ലഭിക്കുന്നത്. അഞ്ച് മുതൽ ആറ് മണിക്കൂർ വരെ നീണ്ട് നിൽക്കുന്നതാണ് ഗോൾഡ് ടിക്കറ്റ് ഉപയോഗിച്ചുള്ള ടൂറുകൾ. ഗോൾഡ് ടിക്കറ്റ് എടുക്കുന്നവർക്ക് ഷാർജ സഫാരിയിലെ എല്ലാ സഫാരി പ്രദേശങ്ങളും സന്ദർശിക്കാം. ഇവർക്ക് ഒരു പ്രൈവറ്റ് ഗൈഡിന്റെ സേവനവും ലഭ്യമാക്കും.
12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 275 ദിർഹമാണ് ഗോൾഡ് ടിക്കറ്റിന്റെ നിരക്ക്. 3 മുതൽ 12 വരെ പ്രായമുള്ളവർക്ക് 120 ദിർഹവും ആറ് പേർ അടങ്ങുന്ന സംഘങ്ങൾക്ക് 1500 ദിർഹവും ഒമ്പത് പേർ അടങ്ങുന്ന സംഘങ്ങൾക്ക് 2250 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. പതിനഞ്ച് പേർ അടങ്ങുന്ന സംഘങ്ങൾക്ക് 3500 ദിർഹമാണ് നിരക്ക്.
സാധാരണ ബസ് ഉപയോഗിച്ചുള്ള സഫാരി ടൂർ ആണ് സിൽവർ ടിക്കറ്റ് എടുക്കുന്ന സന്ദർശകർക്ക് ലഭിക്കുന്നത്. അഞ്ച് മുതൽ ആറ് മണിക്കൂർ വരെ നീണ്ട് നിൽക്കുന്നതാണ് ഇത്തരം ടൂറുകൾ. സിൽവർ ടിക്കറ്റ് എടുക്കുന്നവർക്ക് ഷാർജ സഫാരിയിലെ ‘സെറെൻഗേറ്റി’ എന്ന സഫാരി പ്രദേശം ഒഴികെയുള്ള ഇടങ്ങൾ സന്ദർശിക്കുന്നതിനാണ് അനുവദിക്കുന്നത്.
12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 120 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 3 മുതൽ 12 വരെ പ്രായമുള്ളവർക്ക് 50 ദിർഹവും ഇരുപത് ആളുകളിൽ കൂടുതലുള്ള ടൂറിസ്റ്റ് സംഘങ്ങൾക്ക് ഒരാൾക്ക് 100 ദിർഹം (12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്; 3 മുതൽ 12 വരെ പ്രായമുള്ളവർക്ക് 25 ദിർഹം) എന്ന പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും.
