കൊച്ചി: മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചന് പൊലീസിൽ നല്ല സ്വാധീനമുണ്ടെന്നതിന് ക്രൈംബ്രാഞ്ചിന് തെളിവു ലഭിച്ചു. കൊച്ചിയിൽ ഡി.ജെ പാർട്ടിയിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടപ്പിച്ച ഷബീർ എന്നയാളുമായി ജൂലായ് 27ന് നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റിലാണ് സൈജുവിന്റെ പൊലീസിലെ സ്വാധീനം വ്യക്തമാകുന്നത്.
ഡി.ജെ പാർട്ടിക്ക് പൊലീസ് ഒരു പ്രശ്നമല്ലെന്നും ‘പൊലീസ് നമ്മ ആള്, കവലപ്പെട വേണ്ട’യെന്നുമാണ് സൈജുവിന്റെ മറുപടി. കേസിലെ മൂന്നാം പ്രതിയും നമ്പർ 18 ഹോട്ടൽ ഉടമയുമായ റോയി വയലാട്ടും സൈജുവും ഉൾപ്പെടുന്ന സംഘത്തിന് ഉന്നത പൊലീസ് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ‘നമ്മആൾ’ ചാറ്റ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് സൈജുവിന്റെ ലഹരി ഇടപാടുകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും പറയുന്നത്. ഡി.ജെ പാർട്ടികൾക്ക് സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ആരെല്ലാമാണെന്ന് അന്വേഷിക്കുന്നുണ്ട്. ഷബീറിന്റെ വിവരങ്ങളും ശേഖരിച്ച് വരികയാണ്. ഇയാൾക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു