തിരുവനന്തപുരം : നെയ്യാറ്റിൻകര അതിയന്നൂരിൽ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയിൽ. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ . പെൺകുട്ടിയുടെ കാമുകനെതിരെ നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ കാമുകനായ കൊടങ്ങാവിള സ്വദേശി ജോമോൻ എന്ന പതിനെട്ടുകാരൻ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.
യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരിയും, ജോമോനും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ജോമോൻ കടന്നുകളഞ്ഞു.
പെൺകുട്ടിയെ ജോമോൻ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തുകയും പോലീസിൽ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. കേസെടുത്ത നെയ്യാറ്റിൻകര പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. പെൺകുട്ടിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.