കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രത്യേക പ്രമേയം അവതരിപ്പിക്കില്ലെന്ന് റിപ്പോർട്ട്. വിഷയത്തിൽ പ്രമേയം ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വമെന്നാണ് വിവരം. അതേസമയം, തെരഞ്ഞെടുപ്പ് തിരിച്ചടികൾ, സ്ഥാനാർഥി നിർണയം, ഭരണത്തിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളിൽ യോഗത്തിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നു.
ഇഡിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പിബി അംഗം ബി.വി. രാഘവലു വ്യക്തമാക്കി. എന്നാൽ ഇഡി വിഷയം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ചർച്ചയിൽ ഉൾപ്പെടുന്നില്ലെന്നും യോഗം പാർട്ടിക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇഡി വിഷയത്തിൽ പാർട്ടി നേരത്തേ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിരോധം തുടരുമെന്നും യു. വാസുകിയും പ്രതികരിച്ചു.

തളിപ്പറമ്പിലെ തോൽവി ഒഴിവാക്കിയതിൽ വിമർശനം
തിരുത്തൽ രേഖയിൽ തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയം പരാമർശിക്കാത്തതിൽ പ്രതിനിധികൾ അതൃപ്തി പ്രകടിപ്പിച്ചു. പയ്യന്നൂരിലെ മധുസൂദനന്റെ തോൽവി രേഖയിൽ ഉൾപ്പെടുത്തിയപ്പോൾ തളിപ്പറമ്പിനെ ഒഴിവാക്കിയതായിരുന്നു വിമർശനത്തിന് കാരണം.
എന്നാൽ ഇരുമണ്ഡലങ്ങളിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വമായിരുന്നില്ല പ്രധാന പ്രശ്നമെന്നും മണ്ഡലത്തിൽ പതിനായിരത്തോളം വോട്ടിന്റെ കുറവുണ്ടാകുമെന്ന് പാർട്ടി നേരത്തേ കണക്കാക്കിയിരുന്നുവെന്നും നേതൃത്വം വിശദീകരിച്ചു. തിരിച്ചുപിടിക്കേണ്ട മണ്ഡലങ്ങളുടെ പട്ടികയിലാണ് തളിപ്പറമ്പിനെ ഉൾപ്പെടുത്തിയിരുന്നതെന്നും കണക്കുകൾ പ്രതികൂലമാണെന്ന് കണ്ടപ്പോഴാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടതെന്നും എം.വി. ഗോവിന്ദൻ വിശദീകരിച്ചതായാണ് വിവരം.
നേരത്തേ കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ ഇരുമണ്ഡലങ്ങളിലെയും തിരിച്ചടികൾ വിലയിരുത്തുമ്പോൾ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും സംഘടനാപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ രേഖയിലെ ഒഴിവാക്കൽ ചോദ്യം ചെയ്യപ്പെട്ടത്.

പിഎം ശ്രീ മുതൽ ശബരിമല വരെ വിമർശനം
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച നടപടിയിലും യോഗത്തിൽ വിമർശനമുയർന്നു. തീരുമാനത്തിന്റെ രാഷ്ട്രീയ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നും സിപിഐയുടെ സമ്മർദവും മുന്നണിയിലെ ഏകോപനക്കുറവും തിരിച്ചടിയായെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ആഗോള അയ്യപ്പ സംഗമം സമയോചിതമായിരുന്നില്ലെന്നും ശബരിമലയുമായി ബന്ധപ്പെട്ട അഴിമതി വിവാദങ്ങൾ രാഷ്ട്രീയമായി ദോഷം ചെയ്തെന്നും വിമർശനമുണ്ടായി. വിഷയങ്ങളിൽ പാർട്ടിയും സർക്കാരും തമ്മിൽ ആവശ്യമായ ഏകോപനം ഉണ്ടായില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾക്കെതിരെ നിലപാടെടുക്കാതിരുന്നത് തിരിച്ചടിയായെന്നും ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കാനായില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾക്കെതിരെ സമയബന്ധിത നടപടി ഉണ്ടായില്ലെന്ന ആരോപണവും യോഗത്തിലുയർന്നു.
നേതാക്കളുടെ സ്വത്തുവിവരങ്ങളിൽ സുതാര്യത വേണം
സ്ഥാനാർഥി നിർണയത്തിലും നേതൃപദവികളിലും സ്വജനപക്ഷപാതമുണ്ടായെന്നും നേതാക്കളിൽ പാർലമെന്ററി സ്ഥാനങ്ങളോടുള്ള അമിതതാൽപര്യം വളർന്നെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കാത്തതും തിരിച്ചടിയായതായി അവർ അഭിപ്രായപ്പെട്ടു.
നേതാക്കളുടെ സ്വത്തുവിവരങ്ങൾ സുതാര്യമാക്കുക, ധൂർത്ത് ഒഴിവാക്കി സാമ്പത്തിക അച്ചടക്കം പാലിക്കുക, പാർട്ടി അംഗങ്ങളുടെ പരാതികളിൽ കാലതാമസമില്ലാതെ നടപടിയെടുക്കുക തുടങ്ങിയ നിർദേശങ്ങളും ചർച്ചയിൽ ഉയർന്നു.
പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. സൗഹാർദപരമായ ഭാഷയും സമീപനവും സ്വീകരിക്കുക, വർഗബഹുജന സംഘടനകളുടെ വിഷയങ്ങൾ പരിഗണിക്കുക, ജനസേവനത്തിന് മുൻഗണന നൽകുക എന്നിവ തിരുത്തൽ നടപടികളുടെ ഭാഗമാക്കണമെന്നുമാണ് പ്രതിനിധികളുടെ നിർദേശം.

