ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ ഉൽപാദന മേഖലയിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ കേന്ദ്രസർക്കാർ അനുമതി നൽകി. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ പ്രതിരോധ കമ്പനികൾക്ക് സാങ്കേതികവിദ്യ ലഭ്യമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയും പ്രതിരോധ ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കുകയുമാണ് നടപടിയുടെ ലക്ഷ്യം.
പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ വികസിപ്പിച്ച പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെ സാങ്കേതികവിദ്യയാണ് ഇന്ത്യൻ കമ്പനികൾക്ക് കൈമാറുക. രാജ്യത്തിനകത്തെ മിസൈൽ നിർമാണം വേഗത്തിലാക്കാനും ചെറുകിട–ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര കമ്പനികളെ പ്രതിരോധ വിതരണ ശൃംഖലയുടെ ഭാഗമാക്കാനും തീരുമാനം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായുള്ള സുപ്രധാന മുന്നേറ്റമായാണ് നടപടിയെ കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. ഗവേഷണഘട്ടത്തിൽനിന്ന് വ്യാവസായിക ഉൽപാദനത്തിലേക്ക് മിസൈൽ സംവിധാനങ്ങളെ വേഗത്തിൽ എത്തിക്കാനും രാജ്യത്തിന്റെ പ്രതിരോധ വ്യവസായ അടിത്തറ ശക്തിപ്പെടുത്താനും സ്വകാര്യ പങ്കാളിത്തം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അയൽരാജ്യങ്ങൾ മിസൈൽ, ബഹിരാകാശ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം. സെന്റർ ഫോർ എയ്റോസ്പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് നടത്തിയ പഠനത്തിൽ പാകിസ്ഥാന്റെ ബഹിരാകാശ ശേഷി അതിവേഗം വളരുന്നതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചൈനയുടെ സഹകരണത്തോടെ പാകിസ്ഥാൻ കഴിഞ്ഞ 16 മാസത്തിനിടെ ആറു ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഉപഗ്രഹാധിഷ്ഠിത നിരീക്ഷണവും ആശയവിനിമയ സംവിധാനങ്ങളും ശക്തിപ്പെടുത്താനുള്ള പാകിസ്ഥാന്റെ നീക്കങ്ങൾക്കിടെ, ഇന്ത്യയുടെ ആഭ്യന്തര മിസൈൽ നിർമാണശേഷി വർധിപ്പിക്കുന്നത് ദേശീയ പ്രതിരോധ തന്ത്രത്തിന് കൂടുതൽ കരുത്തേകുമെന്ന് മന്ത്രാലയം അറിയിച്ചു.
2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉൽപാദനം റെക്കോർഡ് നിരക്കായ 1.54 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി ഉയർന്നു. നിലവിലെ സാമ്പത്തിക വർഷത്തിൽ ഉൽപാദനം 1.75 ലക്ഷം കോടി രൂപയിലേക്കും 2029ഓടെ മൂന്ന് ലക്ഷം കോടി രൂപയിലേക്കും ഉയർത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

