മലപ്പുറം: തിരൂർ പുഴയിൽ യുവതിയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരിച്ച ഫൗസിയയുടെ ഭർത്താവ് ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ പൂക്കയിൽവെച്ച് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
ഹുസൈനെ വിശദമായി ചോദ്യം ചെയ്തശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നാണ് വിവരം. ദമ്പതികൾക്കിടയിൽ നേരത്തെ അസ്വാരസ്യങ്ങളുണ്ടായിരുന്നതായും പൊലീസ് പരിശോധിക്കുന്നുണ്ട്.
വ്യാഴാഴ്ച പുലർച്ചെ മീൻ വാങ്ങാനെന്നു പറഞ്ഞ് ഹുസൈൻ ഫൗസിയയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ വിവരം. പിന്നീട് ഫൗസിയയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ പരാതി നൽകി. ഇതിനിടെ ഹുസൈൻ ഒളിവിൽപ്പോയതായും പൊലീസ് അറിയിച്ചു.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിരൂർ പുഴയിൽ ചാക്കിൽക്കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം സ്ഥിരീകരിക്കുന്നതിനുള്ള പോസ്റ്റ്മോർട്ടം നടപടികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്. സംഭവത്തിന്റെ സാഹചര്യങ്ങളും മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.

