കൊച്ചി: കണ്ണൂർ പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ നേതാവും അധ്യാപകനുമായ കെ. പത്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
വിചാരണക്കോടതിയുടെ വിധിയിൽ പ്രഥമദൃഷ്ട്യാ പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്നും അപ്പീലിൽ നിയമപരമായി പരിഗണിക്കാവുന്ന കാരണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. ഇരയായ കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളും ചില വിശദീകരണങ്ങളിൽ അതിശയോക്തിയും ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി പ്രാഥമികമായി പരിശോധിച്ചു.
ക്ലാസ് മുറികൾക്ക് സമീപമുള്ള ഇടുങ്ങിയ സ്കൂൾ ശുചിമുറിയിൽ മറ്റു കുട്ടികളോ അധ്യാപകരോ അറിയാതെ പലതവണ സംഭവം നടന്നുവെന്ന പ്രോസിക്യൂഷൻ വാദത്തെക്കുറിച്ചും പ്രതിഭാഗം സംശയം ഉന്നയിച്ചിരുന്നു. ഈ വാദം ഈ ഘട്ടത്തിൽ പൂർണമായി തള്ളിക്കളയാനാവില്ലെന്നാണ് കോടതിയുടെ പ്രാഥമിക നിരീക്ഷണം.
കുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടറുടെ രേഖകളിൽ പീഡനം നടന്നതായി വ്യക്തമാക്കിയിരുന്നില്ലെന്നും പിന്നീട് കണ്ടെത്തിയ പരിക്കുകൾ മറ്റ് ആരോഗ്യകാരണങ്ങളാലും സംഭവിക്കാമെന്ന് മറ്റൊരു ഡോക്ടർ മൊഴി നൽകിയിട്ടുണ്ടെന്നുമുള്ള വാദവും കോടതി പരിഗണിച്ചു. കേസ് അന്വേഷിച്ച മൂന്ന് സംഘങ്ങൾ വ്യത്യസ്ത നിഗമനങ്ങളിലെത്തിയെന്ന കാര്യവും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും നൽകണമെന്ന ഉപാധിയിലാണ് ജാമ്യം. കുട്ടി താമസിക്കുന്ന റവന്യൂ ജില്ലയിൽ പ്രവേശിക്കരുത്. കുട്ടിയെയോ കുടുംബത്തെയോ സാക്ഷികളെയോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലോ മാധ്യമങ്ങളിലോ പ്രതികരിക്കരുത്, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ട്.
2020ൽ പാലത്തായിയിലെ പത്തുവയസ്സുകാരിയെ സ്കൂളിനകത്തും പുറത്തുമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. തലശ്ശേരി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി പത്മരാജനെ ജീവിതാന്ത്യംവരെ തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരായ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ശിക്ഷ മരവിപ്പിച്ചത് കുറ്റവിമുക്തനാക്കിയതല്ല. അപ്പീലിൽ അന്തിമവിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

