പാലക്കാട്: വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 40കാരന് 25 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി പന്നിയാംകുറിശി കളക്കുന്നത്ത് വീട്ടിൽ അഹമ്മദ് കബീറിനെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.
2023ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ദിനേശ് എൻ. പിള്ളയാണ് ശിക്ഷ വിധിച്ചത്.
അന്നത്തെ ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ ശശികുമാർ, സബ് ഇൻസ്പെക്ടർ ഷബീബ് റഹ്മാൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എഎസ്ഐ ബൈജു അന്വേഷണസംഘത്തെ സഹായിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. സന്ദീപ് ഹാജരായി. എഎസ്ഐമാരായ മഹേശ്വരി, എൻ.എസ്. ലിനി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

