തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ വിഴിഞ്ഞത്ത് പൊലീസിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ രാകേഷിനും വിനയകുമാറിനുമാണ് പരിക്കേറ്റത്.
പ്രതികൾ വിലങ്ങണിഞ്ഞ കൈകൊണ്ട് മർദിച്ചതിനെ തുടർന്ന് സിപിഒ രാകേഷിന്റെ മൂക്കിന്റെ പാലം തകർന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി പൊലീസ് അറിയിച്ചു. താക്കോൽ ഉപയോഗിച്ച് കുത്തിയതിനെ തുടർന്ന് സിപിഒ വിനയകുമാറിന്റെ കഴുത്തിനും പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം ശാന്തിപുരം സ്വദേശികളായ യദു (24), സഹോദരൻ അനന്തു (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 4-ന് വെങ്ങാനൂർ സ്വദേശിയായ വിഷ്ണുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച വധശ്രമക്കേസിലെ പ്രതികളാണ് ഇരുവരും.
പൂങ്കുളം ജംഗ്ഷനിൽ തൃശൂരിലേക്ക് കടക്കാനായി കാർ തയ്യാറാക്കി നിർത്തി ബൈക്കിൽ എത്തിയ പ്രതികളെ പ്രത്യേക പൊലീസ് സംഘം തടയുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആദ്യം സിപിഒ വിനയകുമാറിന് നേരെ ആക്രമണമുണ്ടായത്.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സിപിഒ റെജിൻ നാട്ടുകാരുടെ സഹായത്തോടെ പിന്തുടർന്ന് പിടികൂടി. ജീപ്പിൽ കയറ്റിയ ശേഷവും പ്രതികൾ ആക്രമണം തുടർന്നതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും നിയന്ത്രണവിധേയരാക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ചികിത്സ തേടി. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

