തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും അനുബന്ധ ദുരന്തങ്ങളിലുമായി 26 പേർ മരിച്ച സാഹചര്യത്തിൽ വിപുലമായ ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതവും വീടുകൾ പൂർണമായി തകർന്നവർക്ക് ആറു ലക്ഷം രൂപ വീതവും നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 12 ലക്ഷം രൂപ വീതം അനുവദിക്കും. വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. സംസ്കാരച്ചെലവിനായും 10,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് റേഷൻ കാർഡ് അടിസ്ഥാനത്തിൽ പ്രത്യേക സഹായം നൽകും. വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത കുടുംബങ്ങളുടെ വാടകച്ചെലവും സർക്കാർ വഹിക്കും. കൃഷിനാശമുണ്ടായ കർഷകർക്കുള്ള നഷ്ടപരിഹാരം നിലവിലുള്ളതിൽനിന്ന് 25 ശതമാനം വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കുമായി പ്രത്യേക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളം കയറി സാധനങ്ങൾ നശിച്ച കടകൾക്ക് 10,000 രൂപ വീതം നൽകും. നാശനഷ്ടം നേരിട്ട സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ബാങ്കുകൾ വഴി 12 ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കും. വായ്പകൾക്ക് പലിശയിളവും മാർജിൻ മണിയും സർക്കാർ ഉറപ്പാക്കും.
കണ്ണൂർ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാജേഷിന്റെ വീടിന്റെ നിർമാണം സർക്കാർ പൂർത്തിയാക്കും. സംസ്ഥാന പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയർമാനായി വിരമിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

